മദ്യം കുടിച്ചതിന് ശേഷം കാലി കുപ്പി വലിച്ചെറിയേണ്ട. ഔട്ട്ലെറ്റില് തിരികെ നല്കിയാല് 20 രൂപ ലഭിക്കും. ജനുവരി മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. വാങ്ങിയ ഔട്ട്ലെറ്റുകളില് കുപ്പി തിരികെ നല്കിയാല് മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ പണം തിരികെ ലഭിക്കുക.
ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത് സെപ്തംബര്‍ മുതല്‍. 20 രൂപ നിക്ഷേപം വാങ്ങുന്നത് എല്ലാ കുപ്പികള്‍ക്കും ബാധകം. ക്യു ആര് കോഡ് പരിശോധിച്ചാകും കുപ്പികള്‍ തിരിച്ചെടുക്കുക.
ബെവ്കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വര്‍ഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രീമിയം ഇനം(800 രൂപയ്ക്ക്) മുകളിലുള്ള കുപ്പികള്‍ കണ്ണാടി കുപ്പികള്‍ ആക്കി മാറ്റും. പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കാനുള്ള വേറെ നടപടി ഉണ്ടാകും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പര്‍ പ്രീമിയം കൗണ്ടര്‍ വീതം തുടങ്ങാനാണ് തീരുമാനം.സൂപ്പര്‍ പ്രീമിയം കൗണ്ടറില്‍ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക. മദ്യം ഓണ്‍ലൈന്‍ ഡെലിവറി ചെയ്യുന്നതും ആലോചിക്കുന്നുണ്ട്. എന്നാൽ കേരളം ആ നിലയിലേക്ക് ഇപ്പോൾ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.