തെലങ്കാനയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ 40 കാരനായ വിവാഹിതന്‍ വിവാഹം ചെയ്ത സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ് പൊലീസ്. 13 വയസ്സുള്ള വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ ഒരു അധ്യാപകനാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗമയിലാണ് സംഭവം. 40കാരനായ വരന്‍, അയാളുടെ ഭാര്യ, പുരോഹിതന്‍, ഇടനിലക്കാരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ വിചിത്ര വിവാഹത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. വിവാഹ ചടങ്ങില്‍ ഇയാളുടെ ആദ്യത്തെ ഭാര്യയാണ് മേല്‍നോട്ടം വഹിച്ചത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദൃശ്യങ്ങളില്‍, പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്‍പില്‍ നില്‍ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്തു നില്‍ക്കുന്നതും കാണാം.കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഒന്നായാണ് ശൈശവ വിവാഹത്തെ കാണുന്നത്. കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശൈശവിവാഹം വ്യാപകമാണ്.
ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണം വളരെയധികം വിജയിച്ച സംസ്ഥാനങ്ങളിലൊന്നാണ് അസം. 2021-22 നും 2023-24 നും ഇടയില്‍ അസമിലെ 20 ജില്ലകളിലായി ശൈശവ വിവാഹ കേസുകളില്‍ 81 ശതമാനം കുറവുണ്ടായതായി ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ 2024 ജൂലൈയിലെ റിപ്പോര്‍ട്ട് പറയുന്നു.