പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് പാകിസ്ഥാനിൽ സൃഷ്ടിച്ചത്. കടുത്ത ചൂടില്‍ പഞ്ചാബ് പ്രവിശ്യയില്‍ കൃഷി നശിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ഇന്ത്യയ്ക്ക് നേരെ ഭീഷണി സ്വരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ബ്രഹ്‌മപുത്രാ നദിയിലെ ജലംതടഞ്ഞാല്‍ ഇന്ത്യ എന്തുചെയ്യും എന്ന പാകിസ്താന്റെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവനയ്ക്ക് ചുട്ടമറുപടിനല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രംഗത്തുവന്നിട്ടുണ്ട്. . ബ്രഹ്‌മപുത്രാ നദി ഇന്ത്യയിലൂടെ ഒഴുകുമ്പോഴാണ് ശക്തിപ്രാപിക്കുന്നതെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമം വിലപ്പോവില്ലെന്നും ശര്‍മ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ചൈന ബ്രഹ്‌മപുത്രാ നദിയിലെ ജലത്തിന്റെ ഒഴുക്ക് തടഞ്ഞാല്‍ എന്താവും ഇന്ത്യയുടെ സ്ഥിതി’, എന്നായിരുന്നു പാകിസ്താന്റെ പ്രസ്താവന. പാകിസ്താനെ പിന്തുണയ്ക്കുന്ന ചൈനയുടെ സഹായത്തോടെ ബ്രഹ്‌മപുത്രയുടെ ഇന്ത്യയിലേക്കുള്ള നീരൊഴുക്ക് തടയും എന്നാണ് പാകിസ്ഥാന്‍ ഉദ്ദേശിച്ചത്.
‘വാസ്തവവിരുദ്ധമായി സ്വയം ചമച്ചുണ്ടാക്കുന്ന ഭീഷണികളുമായി പാകിസ്താന്‍ വീണ്ടും എത്തിയിരിക്കുകയാണ്. നമുക്ക് ഇതിന്റെ വസ്തുത പരിശോധിക്കാം, ഉദ്ഭവിക്കുന്നത് തിബറ്റിലാണെങ്കിലും ബ്രഹ്‌മപുത്ര വികസിക്കുന്നതും ശക്തിപ്രാപിക്കുന്നതും ഇന്ത്യയിലാണ്. തിബറ്റന്‍ മേഖലയിലൂടെ ഒഴുകുമ്പോള്‍ 30-35% ജലം മാത്രമാണ് ബ്രഹ്‌മപുത്രയില്‍ ഉണ്ടാകാറ്. എന്നാല്‍ ഇന്ത്യയിലൂടെ ഒഴുകുമ്പോള്‍ ബ്രഹ്‌മപുത്രയിലെ ജലത്തിന്റെ അളവ് 65-70% ആണ്. ഇന്ത്യയിലെ മണ്‍സൂണ്‍ മഴയും പോഷകനദികളിലെ ജലവുംകൂടി ചേരുമ്പോഴാണ് ബ്രഹ്‌മപുത്ര ശക്തി പ്രാപിക്കുന്നത്,’ ശര്‍മ എക്‌സില്‍ കുറിച്ചു.
മാത്രമല്ല ഈ നദിയെ ആശ്രയിച്ചല്ല ഇന്ത്യയിലെ കൃഷികളോ മറ്റ് സംവിധാനങ്ങളോ പ്രവര്‍ത്തിക്കുന്നത്. ഇനി ചൈന ബ്രഹ്മപുത്രയിലെ ജലം തടയുന്നുവെന്നുതന്നെ ഇരിക്കട്ടെ, അതും ഇന്ത്യക്ക് ഗുണമേ ചെയ്യൂ. കാലവര്‍ഷത്തില്‍ ബ്രഹ്‌മപുത്രയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം വര്‍ഷാവര്‍ഷം അസം മേഖലയില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവായിക്കിട്ടും,’ ശര്‍മ എക്‌സിലൂടെ വ്യക്തമാക്കി.