അപകടത്തിൽപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. നാല് പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്.
കാണാതായ നാല് ജീവനക്കാരിൽ രണ്ട് പേർ തായ്‌വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. വെള്ളത്തില്‍ വീണാല്‍ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് വിവരം. കോസ്റ്റ് ഗാർഡിന്റെ ആറ് കപ്പലുകൾ കൂടി ദൗത്യത്തിന് നിയോഗിച്ചു.
തനിയെ തീപിടിയ്ക്കാൻ സാധ്യതയുളള ഖരവസ്തുക്കളോ ദ്രാവക വസ്തുക്കളോ കപ്പലിൽ ഉണ്ടായിരിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോട് തീരത്ത് നിന്നും 88 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.