ബേപ്പൂര്‍ തീരത്ത് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 ചരക്കുകപ്പലില്‍ 150ലധികം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടെന്ന് സൂചന. ഇവയില്‍ പലതും അതിവേഗം തീപിടിക്കാവുന്ന ദ്രവപദാര്‍ത്ഥങ്ങളാണ്. ശ്വസിച്ചാല്‍ അപകടകരമാകുന്ന വസ്തുക്കളും കടല്‍വെള്ളം കയറിയാല്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളും കണ്ടെയ്‌നറില്‍ ഉള്ളതായാണ് വിവരം.
കപ്പലില്‍ ഉള്ള വസ്തുക്കള്‍
റെസിന്‍ സൊല്യൂഷന്‍, പെയിന്റ്, ടര്‍പ്പെന്റൈന്‍ ഉള്‍പ്പടെയുള്ളവ- ചെറിയ തീപ്പൊരി പോലും അപകട സാധ്യതയുണ്ടാക്കും. 32 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടായാലും അപകടം
ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയവ-ഇത്തരം പദാര്‍ത്ഥങ്ങള്‍ ശ്വസിച്ചാല്‍ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. അപസ്മാരമുണ്ടാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.
ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്സൈഡ്, ഫോസ്ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവ- ഇത് സമുദ്ര സമ്പത്തിനെ ദോഷകരമായി ബാധിക്കും. ചെറിയ ചോര്‍ച്ച പോലും സമുദ്രത്തില്‍ വലിയ ആഘാതമുണ്ടാക്കു. മത്സ്യ സമ്പത്തിനെ ഉള്‍പ്പടെ ദോഷകരമായി ബാധിക്കും.
ഓര്‍ഗണോ മെറ്റാലിക് പൈറോഫോറിക്സ്- അന്തരീക്ഷത്തില്‍ ജ്വലിക്കുന്ന പദാര്‍ത്ഥം. കടല്‍ ജലവുമായി ചേര്‍ന്നാല്‍ സ്ഫോടനംവരെ സംഭവിക്കാം.
മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ്-. ചോര്‍ച്ചയുണ്ടെങ്കില്‍ കപ്പലിനെ വരെ ദുര്‍ബ്ബലമാക്കാന്‍ അതിമാരക ശേഷിയുള്ളവ
അതേസമയം, കേരള തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മംഗളൂരുവിലെത്തിച്ചു. രക്ഷപ്പെട്ടവരിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുകശ്വസിച്ച് ആരോഗ്യനില വഷളായ രണ്ട് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇവർക്ക് മുഖത്തും കയ്യലും കാലിലും ഗുരുതമായി പൊള്ളലേറ്റിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായ 12 പേരെ ഹോട്ടലിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ അപകടത്തിൽപ്പെട്ട കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല.