വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കരണം വരുത്തി ഇന്ത്യൻ റെയിൽവേ. 2013 ലെ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പരിധി റെയിൽവേ ഒഴിവാക്കാനൊരുങ്ങുകയാണ്. മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25% വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രമേ ഇനി അനുവദിക്കൂ. ടിക്കറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് റെയിൽവേ ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. സ്ലീപ്പർ, എസി 3-ടയർ, എസി 2-ടയർ, എസി ഫസ്റ്റ് ക്ലാസ്, ചെയർ കാർ എന്നിങ്ങനെ എല്ലാ ക്ലാസുകളിലും ഈ നിയമം ബാധകമാകും.
ഇതുവരെ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനത്തിന് ഒരു നിശ്ചിത പരിധി ഉണ്ടായിരുന്നില്ല. എസി കോച്ചുകളിൽ 300 വരെയും സ്ലീപ്പര്‍ കോച്ചുകളിൽ 400 വരെയും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഓരോ കോച്ചിലും 25% ആക്കിയിരിക്കുന്നത്. 400 ബെർത്തുകൾ ലഭ്യമാണെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് 100 ആയി പരിമിതപ്പെടുത്തും. ഓരോ വിഭാഗത്തിലും 20 – 25% വെയിറ്റിംഗ് ലിസ്റ്റുകളാണ് കൺഫേം ആകുന്നതെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരക്കേറിയ സീസണുകളിൽ ടിക്കറ്റ് കൺഫേമാകാത്ത യാത്രക്കാർ റിസർവ് ചെയ്ത കോച്ചുകളിൽ കയറുന്നത് വളരെക്കാലമായുള്ള ഒരു പ്രതിസന്ധിയായിരുന്നു. ഇനി മുതൽ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചാൽ ‘റിഗ്രറ്റ്’ എന്ന് കാണിക്കും. ഇതോടെ യാത്രക്കാര്‍ക്ക് തത്കാൽ റിസർവേഷനെയോ ജനറൽ കോച്ചിനെയോ ആശ്രയിക്കേണ്ടി വരും.
ഭിന്നശേഷിക്കാർക്കും പട്ടാളക്കാർക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകൾക്ക് ഈ നിയന്ത്രണം ബാധകമാവില്ല. കൺഫേം ബുക്കിംഗുകളും ട്രെയിനുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണവും തമ്മിലുണ്ടാകുന്ന പൊരുത്തക്കേട് നീക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.