16 വയസ് വരെ കടുത്ത ദൈവവിശ്വാസിയായിരുന്ന വിഎസ് പിന്നീട് വളരെപ്പെട്ടെന്നാണ് നിരീശ്വരവാദിയായത്. എന്നാൽ ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നുമുണ്ട്. അദ്ദേഹത്തിന്റെ തന്നെ സ്വത സിദ്ധമായ ശൈലിയിൽ പറഞ്ഞാൽ ഇങ്ങനെയായിരുന്നു ആ അനുഭവം.
‘അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്…അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു.അന്നൊക്കെ വസൂരി വന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും.ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി.പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേള്‍ക്കുമായിരുന്നു.ദുരിതത്തിനവസാനം മരിച്ചാല്‍ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും.എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി.ഞാനന്ന് നന്നേ ചെറുപ്പം.
അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോള്‍,അഛന് പാടത്തെ വരമ്പത്ത് കൊണ്ടു പോകും.ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും.നോക്കിയാല്‍ പുര മാത്രം കാണാം.അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും.കുറെ കഴിഞ്ഞാല്‍ ഒന്നും മനസിലാവാതെ അഛനോടൊപ്പം തിരിച്ചു പോരും.അമ്മയുടെ അസുഖം മാറുവാന്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല.പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു.
പിന്നെ അഛന് മാത്രമായിരുന്നു പിന്നെ ഏക ആശ്രയം.അഛന് അമ്മയില്ലാത്ത കുറവ് കാണിക്കാതെ ഞങ്ങളെ നോക്കുമായിരുന്നു. അങ്ങിനെയിരിക്കെ ജ്വരം പിടിപെട്ട് അഛനും മരണക്കിടക്കിയിലായി.പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ടു കിടന്ന് രാത്രി മുഴുവന്‍ അഛനെയെങ്കിലും തിരികെ തരണേ എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും.പക്ഷെ,കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അഛനും പോയി.അന്നൊന്നും വിളി കേള്‍ക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി.അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു.പിന്നെ, ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല,ഒരു ദൈവത്തിനെയും വിളിച്ചതുമില്ല.വലുതായപ്പോള്‍ ശാസ്ത്രപുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് പ്രാര്‍ത്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.