വിരാട് കോഹ്ലിക്കെതിരെ എക്‌സില്‍ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നു. ‘അറസ്റ്റ്’ വിരാട് കോഹ്ലി എന്ന ഹാഷ്ടാഗാണ് എക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി നിൽക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമിയില്‍ നടന്ന വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും 11 പേര്‍ മരണപ്പെട്ടതിന് ശേഷമാണ് വിരാടിനെതിരെ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. അറസ്റ്റ് വിരാട് കോഹ്ലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 42,000ത്തിന് മുകളില്‍ ട്വീറ്റുകള്‍ വന്നിട്ടുണ്ട്.
ആര്‍സിബി ടീമിനെ കാണാനെത്തിയ ആരാധകരാണ് മരണപ്പെട്ടത്. അപകടത്തിൽ 47 പേര്‍ക്കോളം പരിക്കുമേറ്റിരുന്നു. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടയിലും ആഘോഷം നടത്തിയതിനെതിരെ ടീമിനും വിരാട് കോഹ്ലിക്കുമെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു.
പൊലീസ് പരിപാടിക്ക് അനുമതി നല്‍കുന്നതിന് മുന്‍പേ വിക്ടറി പരേഡിനെ കുറിച്ച് ആര്‍സിബി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനോ അവര്‍ക്ക് ധനസാഹം പ്രഖ്യാപിക്കാനോ കോഹ്ലി തയാറാകാത്തതിലും ആരാധകര്‍ക്ക് പ്രതിഷേധമുണ്ട്. അതിനിടെ വിരാട് കോലിയും അനുഷ്കയും പതിവുപോലെ ലണ്ടനിലേക്ക് പോയെന്ന രീതിയിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ഇന്ത്യയില്‍ തന്നെയാണുള്ളതെന്നാണ് സൂചന.