ഇസ്രായേൽ- ഇറാൻ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ സേനാമേധാവി ജനറൽ അസിംമുനിറിന് വൈറ്റ് ഹൗസിൽ ട്രംപ് വിരുന്നുനൽകിയത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇറാനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഈ വിരുന്നെന്നതാണ് ശ്രദ്ധേയം. നിരവധി ട്രോളുകളും മീമുകളുമാണ് ഇതുസംബന്ധിച്ച് ഇന്റർനെറ്റിൽ നിറയുന്നത്.
കൃത്യ സമയം വരുമ്പോൾ ഇറാനെ പിന്നിൽ നിന്ന് കുത്താൻ വേണ്ടി മുനീറിന് ട്രംപ് സൗജന്യ ബിരിയാണി നൽകുകയാണ് എന്നാണ് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചത്. സൗജന്യ ഭക്ഷണം കിട്ടിയാൽ പാകിസ്ഥാൻ എല്ലാം മറന്ന് ചെല്ലുമെന്നായിരുന്നു മറ്റ് ചില ട്രോളുകളിലുള്ളത്.
കൂടാതെ 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ക്ഷണിക്കാതെ വിരുന്നിനെത്തി ഭക്ഷണം കഴിക്കുന്ന കേന്ദ്രകഥാപാത്രങ്ങളെ വെച്ചുള്ള മീമും വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുകയാണ്. ട്രംപിന്റേയും അസിം മുനീറിന്റേയും ഉച്ചഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ മീം പ്രചരിക്കുന്നത്.
അതേസമയം, ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായായി മേയ് എഴുമുതൽ 10വരെ ഇന്ത്യ പാകിസ്ഥാനിൽ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയിരുന്നു. അതിനുശേഷം പാക് ഭീകരത തുറന്നുകാട്ടാൻ ഇന്ത്യൻ പ്രതിനിധിസംഘം യുഎസ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ധാരാളം പരാമർശിക്കപ്പെട്ട പേരാണ് ജനറൽ അസീം മുനീറിന്റേത്.
ഭീകരവാദികളുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കണമെന്ന ആശയം അസീം മുനീറിന്റേതായിരുന്നുവെന്ന് ബലൂചിസ്ഥാൻ പോരാളികളുൾപ്പെടെ ആരോപിച്ചിരുന്നു. പാക് സൈനിക ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് വൈറ്റ് ഹൗസ് അസിം മുനീറിനെ ക്ഷണിച്ചത്.