തിരനോട്ടം എന്ന ചിത്രത്തിലൂടെ 18-ാം വയസിലാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ തുടക്കകാലത്തെ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍. തന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ ‘നിധിയുടെ കഥ’ ചിത്രീകരണം പുനരാരംഭിക്കുന്ന സമയത്ത് ആ സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കാനായി വന്ന ഒരു റെക്കമെന്റേഷനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.
വിജയകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പത്മരാജന്‍ സ്മൃതി പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ എന്നോട് ചോദിച്ചു, ലാലേട്ടനുമായി എന്താ സംസാരിച്ചത്?നാലര പതിറ്റാണ്ടിനുമുന്‍പ് ‘നിധിയുടെ കഥ’ എന്ന എന്റെ ആദ്യചിത്രം തുടങ്ങുമ്പോള്‍ എസ് കുമാറായിരുന്നു ഛായാഗ്രാഹകന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ 4000 അടി ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ അത് നിന്നുപോയി. എട്ടു വര്‍ഷം കഴിഞ്ഞ് വീണ്ടും തുടങ്ങിയപ്പോള്‍ കുമാര്‍ പ്രിയന്റെ ചിത്രങ്ങളിലൂടെ തിരക്കുള്ള കാമറാമാനായിക്കഴിഞ്ഞിരുന്നു.
അപ്പോള്‍ ഞാന്‍ പുതിയ ആളെ തേടി. സന്തോഷ് ശിവനെ കിട്ടി. അങ്ങനെ എസ് കുമാറിന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്ന ‘നിധിയുടെ കഥ ‘ സന്തോഷ് ശിവന്റെ ആദ്യചിത്രമായി. പറയാന്‍ വന്നത് അതല്ല. കുമാറും ഞാനും ഒത്തു പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു ദിവസം കുമാര്‍ ഒരു ഫോട്ടോ എന്നെ കാണിച്ചു. ‘ഞാന്‍ ചെയ്യാന്‍ പോകുന്ന തിരനോട്ടം എന്ന പടത്തില്‍ അഭിനയിക്കുന്ന പയ്യനാണിത്. മോഹന്‍ലാല്‍. നമുക്കിയാള്‍ക്കൊരു റോള്‍ കൊടുക്കണം. ‘ഫോട്ടോ നോക്കിയിട്ട് ഞാന്‍ പറഞ്ഞു, ‘ഓ, ഇതൊരു പ്ലേബോയ്. നമുക്ക് പറ്റില്ല.’ കുമാര്‍ വിട്ടില്ല.
‘വളരെ ഡെഡിക്കേറ്റഡ് ആണിയാള്‍. കോ ഓപ്പറേറ്റീവ്. നമുക്കൊന്ന് കാണാം.’ അയാളെ കാണുന്ന പ്രശ്‌നമില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. യാദൃച്ഛികമെന്നു പറയട്ടെ, പത്മരാജന്‍ പരിപാടിയുടെ വേദിയില്‍ കുമാറുമുണ്ടായിരുന്നു.
ലാലും ഞാനും സംസാരിക്കുന്നതു നോക്കി കുമാര്‍ അര്‍ഥഗര്‍ഭമായി ചിരിക്കുന്നത് കണ്ടു. നാല്പത്തഞ്ചു വര്‍ഷം മുന്‍പ് ഇങ്ങനെ സംസാരിച്ചു കൂടായിരുന്നോ എന്നായിരിക്കാം വ്യoഗ്യം. ഇനി ആ ചെറുപ്പക്കാരോട് – ഞാനും ലാലും സംസാരിച്ചത് ഓഷോയെക്കുറിച്ചും രമണമഹര്‍ഷിയെക്കുറിച്ചുമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?