സ്റ്റാലിന്റെ ഡിഎംകെ സർക്കാർ എന്നാൽ ഒരു ‘സോറി മാ’ സർക്കാരാണെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തമിഴ്‌നാട് ശിവഗംഗയിലെ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടി നടത്തിയ പ്രതിഷേധത്തിലായിരുന്നു പരിഹാസം. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസും പ്രതിഷേധത്തിൽ വിജയ് ചർച്ചയാക്കി. അജിത് കുമാറിന്റെ കുടുംബത്തിന് സഹായം നൽകിയത് പോലെ മുൻപ് പൊലീസ് കസ്റ്റഡിയിൽ മരിച്ച 24 കുടുംബങ്ങൾക്കുവേണ്ടി എന്താണ് സ്റ്റാലിൻ ചെയ്തതെന്ന് വിജയ് ചോദിച്ചു
‘നിങ്ങളുടെ ഭരണത്തിൽ എത്ര മരണങ്ങൾ ഇങ്ങനെ നടന്നു? അജിത് കുമാറിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഡിഎംകെ ഭരണത്തിൽ ഇതുവരെ 24 പേരാണ് പൊലീസ് ലോക്കപ്പിൽ മരിച്ചത്. 24 കുടുംബങ്ങളോടും നിങ്ങൾ ക്ഷമ ചോദിക്കണം. അതുപോലെ, 24 കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണം.
മുൻപ് കസ്റ്റഡി മരണത്തിന് ഇരയായ ജയരാജിന്റെയും ബെന്നിക്‌സിന്റെയും കേസ് സിബിഐക്ക് കൈമാറിയപ്പോൾ പൊലീസിന് നാണക്കേടാണെന്നാണ് അന്ന്പ്രതിപക്ഷ നേതാവായിരുന്ന താങ്കൾ പറഞ്ഞത്. പക്ഷേ ഇപ്പോൾ നിങ്ങളും അത് തന്നെയാണ് ചെയ്തിരിക്കുന്നത് ‘ ; വിജയ് വിമർശനം ഉയർത്തി.
ഇങ്ങനെയൊരു സർക്കാർ എന്തിനാണെന്നും സ്റ്റാലിന് മുഖ്യമന്ത്രി സ്ഥാനം എന്തിനാണെന്നും വിജയ് ചോദിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഉത്തരം ക്ഷമിക്കണം എന്നതാണെന്നും വിജയ് പരിഹസിച്ചു. പ്രതിഷേധാർത്ഥം കറുത്തവസ്ത്രം ധരിച്ചായിരുന്നു വിജയ് പരിപാടിയിൽ പങ്കെടുത്തത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച 24 പേരുടെ കുടുംബാംഗങ്ങളും വിജയ്ക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.