വളരെ അടിയന്തര സാഹചര്യങ്ങളിൽ എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനിമുതൽ കാത്തുകിടക്കേണ്ടി വരില്ല. നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. സിഗ്നലുകളിലെ സെൻസറുകൾ പ്രവർത്തിപ്പിച്ച് സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും ഇതുവഴി കഴിയും.
കഴക്കൂട്ടത്തേക്കും തിരിച്ചുമുള്ള പ്രധാന പാതകളിലാണ് ഇത് പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ഇവിപിഎസ് ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഉള്ള യാത്രാസമയം താരതമ്യം ചെയ്തുള്ള വിവരങ്ങൾ പ്രകാരം ഈ സംവിധാനം ഉപയോഗിച്ചപ്പോൾ എല്ലാ സാഹചര്യങ്ങളിലും യാത്രാസമയം ഗണ്യമായി കുറഞ്ഞുവെന്നാണ് മനസ്സിലാക്കാനായത്.
കഴക്കൂട്ടത്തുനിന്ന് വെൺപാലവട്ടത്തേക്കുള്ള യാത്രാസമയം 54 സെക്കൻഡിൽ നിന്ന് 40 സെക്കൻഡായി കുറഞ്ഞു. ഇതുവഴി 14 സെക്കൻഡിന്‍റെ കുറവുണ്ടായി. ഏറ്റവും കൂടുതൽ യാത്രാസമയം ലാഭിക്കാൻ കഴിഞ്ഞത് 40 സെക്കൻഡിന്റെ യാത്രയിൽ 24 സെക്കൻഡ് ലാഭിച്ചപ്പോഴാണ്. ഒരു സിഗ്നലിൽ മാത്രം ശരാശരി 10 സെക്കൻഡിലധികം സമയം ലാഭിക്കാൻ കഴിഞ്ഞതായി പഠനം പറയുന്നു.
ഈ സംവിധാനം ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമങ്ങൾ നടന്നുവരികയാണ്. വാഹനങ്ങളെ കൂടുതൽ ദൂരത്തുനിന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സെൻസറുകൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. ഇത് വഴി അടിയന്തര വാഹനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.