ഇറാൻ്റെ തന്ത്രപ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നിവടങ്ങളിൽ അമേരിക്ക ശക്തമായ ആക്രമണം നടത്താനുപയോഗിച്ചത് മാരകശേഷിയുള്ള GBU-57 ബങ്കർ ബസ്റ്റർ ബോംബുകളാണ്. ആക്രമണം ബി-2 സ്റ്റെൽത്ത് ബോംബറുകളിലാണ്.
ഇത് ആദ്യമായാണ് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിക്കുന്നത്.
നിലവിൽ ബങ്കർ ബസ്റ്റർ ബോംബുകൾ കൈവശമുള്ള ഏക രാജ്യം അമേരിക്കയാണ്. പരമ്പരാഗത ബോംബുകൾക്ക് എത്താൻ കഴിയാത്ത ആഴത്തിലുള്ള ഭൂഗർഭ ലക്ഷ്യങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ബോംബുകളാണ് ബങ്കർ ബസ്റ്റർ എന്നറിയപ്പെടുന്നത്. ഭൂമിയിൽ 200 അടിവരെയോ കോൺക്രീറ്റ് കൊണ്ട് നിർമിച്ച 60 അടിവരെയോ തുളച്ചുകയറാൻ കഴിയും.
B-2 GBU-57 വിന്യസിക്കാൻ രൂപകൽപ്പന ചെയ്ത ഒരേയൊരു വിമാനമാണ് ബി-2 ബോംബർ യുദ്ധവിമാനം. ഒരേസമയം രണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട് ബി-2 ബോംബറുകൾക്ക്.
യുഎസ് സൈന്യത്തിന്റെ ഏറ്റവും ശക്തമായ ബങ്കർ ബസ്റ്റർ GBU-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ ആണ്. 2,700 കിലോഗ്രാം (6,000 പൗണ്ട്) വാർഹെഡ് ഉൾപ്പെടെ ഏകദേശം 30,000 പൗണ്ട് (13,600 കിലോഗ്രാം) ഭാരമുണ്ട്. അതിനാൽ തന്നെ പാറകളും ശക്തമായ കോൺക്രീറ്റുകളും തകർത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും.
ഇസ്രായേലിൻ്റെ കൈവശം സമാനമായ ബങ്കർ ബസ്റ്ററുകൾ ഉണ്ടെങ്കിലും ഇവയുടെ ശേഷി കുറവാണ്. എഫ്-15 യുദ്ധവിമാങ്ങളിൽ നിന്ന് GBU-28, BLU-109 യുഎസ് നിർമിത ബങ്കർ ബസ്റ്ററുകൾ ഇസ്രായേലിൻ്റെ കൈവശമുണ്ടെങ്കിലും ആഴത്തിലുള്ള ഭൂഗർഭ കേന്ദ്രങ്ങളിലെത്തി ആക്രമണം നടത്താനാകില്ല.