പത്തനംതിട്ട മെഴുവേലി പഞ്ചായത്തില്‍ അവിവാഹിതയായ 20കാരി നവജാതശിശുവിനെ കൊന്ന സംഭവത്തിൽ ദുരൂഹതയേറെ. കടുത്ത രക്തസ്രാവത്തെത്തുടര്‍ന്നാണ് ബികോം വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത്, വീട്ടിലെ കട്ടിലില്‍ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട് മാതാപിതാക്കള്‍ ഞെട്ടി, മകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്ന് കരുതി മാതാപിതാക്കള്‍ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു മകള്‍ പ്രസവിച്ചെന്ന് ഡോക്ടര്‍ പറഞ്ഞാണ് അറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഡിഎംഒയെ വിവരം അറിയിച്ചു.
വിദ്യാര്‍ഥിനിയോട് ഡോക്ടര്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ‘കുട്ടി ബക്കറ്റിലുണ്ട്’എന്ന മറുപടിയാണ് കിട്ടിയത്. പിന്നാലെ ആശാപ്രവര്‍ത്തകര്‍ വീട്ടിലെ ബക്കറ്റും പരിസരവും പരിശോധിച്ചു. നടത്തിയ തിരച്ചിലിൽ വീടിനോട് ചേര്‍ന്നുള്ള മതിലിനപ്പുറം ആളൊഴിഞ്ഞ വീടിന്റെ പരിസരത്തുനിന്നും ചോരക്കുഞ്ഞിന്റെ ജഡം കിട്ടുകയായിരുന്നു. താന്‍ പുലര്‍ച്ചേ എല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പേ പ്രസവിച്ചു എന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം മകള്‍ ഗര്‍ഭിണിയാണെന്നതിനു ഒരു സൂചനയും മാതാപിതാക്കള്‍ക്കോ അമ്മൂമ്മയ്ക്കോ കിട്ടിയിരുന്നില്ല. പ്രസവിച്ചയുടന്‍ കരയാതിരിക്കാന്‍ വാ പൊത്തിയപ്പോഴാണ് കുട്ടി മരിച്ചതെന്നും സംശയിക്കുന്നു. പ്രത്യക്ഷത്തില്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ കാര്യമായ പരുക്കുകളില്ല.
മുറിക്കകത്ത് പ്രസവിച്ച ശേഷം പൊക്കിള്‍ക്കൊടിയും മറ്റും മുറിച്ച് കുട്ടിയെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. അച്ഛന് മെഷീന്‍ കൊണ്ടുള്ള പുല്ലുവെട്ടലാണ് ജോലി. പീഡനം ആണോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. മാനസിക നില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യും.