പസഫിക് സമുദ്രത്തിൽ ചൈന തങ്ങളുടെ രണ്ട് പോർവിമാനവാഹിനികൾ ഒരേ സമയം വിന്യസിച്ചത് വളരെ വലിയ ആശങ്കകൾക്കാണ് ഇട നൽകിയിരിക്കുന്നത്. ചൈനയുടെ ഈ നീക്കത്തിൽ ഞെട്ടിയ ജപ്പാൻ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചു. ചൈനയുടെ വർധിച്ചുവരുന്ന നാവിക ശക്തിയുടെ പ്രകടനമായുമാണ് ഈ നീക്കത്തെ ജപ്പാൻ കണക്കാക്കുന്നത്. കിഴക്കൻ ചൈനക്കടലിലെ സെൻകാകു ദ്വീപുകൾ ഇരുരാജ്യങ്ങൾക്കുമിടയിലെ തർക്കവിഷയമാണ്. ഇതിന്റെ പേരിൽ വലിയ പ്രശ്നങ്ങളും ഇരുരാജ്യങ്ങളും തമ്മിലുണ്ടായിട്ടുണ്ട്. മാത്രമല്ല യുദ്ധ ഭീഷണി കാലങ്ങളായി ചൈനയ്ക്കും ജപ്പാനുമിടയിൽ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചൈനയുടെ നീക്കം ശ്രദ്ധേയമാകുന്നത്.
ഷാൻഡോങ് എന്ന ചൈനീസ് വിമാനവാഹിനിക്കപ്പലും മറ്റ് നാല് കപ്പലുകളും ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയായ (Exclusive Economic Zone – EEZ) വടക്കൻ പസഫിക് ഭാഗത്തേക്ക് കടന്നു കയറിയിട്ടുണ്ട് . ഇവിടെ വെച്ച് ഷാൻഡോങ് വിമാനവാഹിനിക്കപ്പൽ യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഉപയോഗിച്ച് ലാൻഡിങ്, ടേക്ക്ഓഫ് പരിശീലനങ്ങൾ നടത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആദ്യമായാണ് ചൈനയുടെ രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒരുമിച്ച് പസഫിക് മേഖലയിൽ പ്രവർത്തിക്കുന്നത്.
ജപ്പാൻ ചൈനയ്ക്ക് “ഉചിതമായ സന്ദേശം” കൈമാറിയിട്ടുണ്ടെന്ന് ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.