ഇറാനും പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിക്കും അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നിരുപാധിക കീഴടങ്ങൽ വേണം. ഇറാന്റെ സോ കോൾഡ് പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ഇപ്പോൾ നിങ്ങളെ കൊല്ലണമെന്ന് ഞങ്ങൾക്കില്ല. ക്ഷമയുടെ പരിധി കഴിഞ്ഞുവെന്ന സൂചനയും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍. ഈ ആണവ കേന്ദ്രങ്ങളില്‍ നിന്ന് വികിരണം ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണം സൃഷ്ടിക്കുന്ന വികിരണം ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.
ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ട്രംപ് പറഞ്ഞു. ഇനി ഇറാന്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇസ്രയേലിന്റെ യുദ്ധത്തില്‍ അമേരിക്കയും അണി ചേരുമെന്നും ടെഹ്‌റാന് എതിരെ ശക്തമായി ആഞ്ഞടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ് താവളങ്ങള്‍ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഇറാനെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.