അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരെ ഒഴിപ്പിക്കാനുമുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് നീങ്ങിയതോടെ ലോസ് ആഞ്ജലോസിൽ കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ജലീസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
രാത്രി എട്ടുമുതല്‍ രാവിലെ ആറുമണി വരെയാകും കര്‍ഫ്യു. എന്നാല്‍ ജോലിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഈ കര്‍ഫ്യു ഉണ്ടാകില്ല. പകരം നഗരത്തിലെ പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്.
അതേസമയം, ലോസ് ആഞ്ജലോസിലേക്ക് താന്‍ സൈന്യത്തെ അയക്കാതിരുന്നുവെങ്കില്‍, ഒരിക്കല്‍ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമര്‍ന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സോഷ്യൽമീഡിയയായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നിലവിലെ സംഘര്‍ഷം ഉയര്‍ത്തുന്ന ഭീഷണി, കുറച്ചുമാസം മുന്‍പ് നഗരത്തെ ബാധിച്ച വന്‍തീപ്പിടിത്തത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ലോസ്ആഞ്ചലോസിലെ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ ആയിരക്കണക്കിന് സൈനികരെയാണ് ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ പ്രതികരണം.
അമേരിക്കൻ പതാക കത്തിക്കുന്നവരെ ഒരു വർഷത്തേക്ക് തടവിലാക്കുന്നതിനുള്ള നിയമനിർമാണം പാസാക്കാൻ യുഎസ് സെനറ്റർമാരുമായി ആലോചിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ലോസ് ഏഞ്ചൽസ് മേയർ കരേൻ ബാസ് എന്നിവരെ കഴിവില്ലാത്തവർ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇവർക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയില്ലെന്നും പ്രശ്നമുണ്ടാക്കുന്നവർക്കും പ്രക്ഷോഭകർക്കും കലാപകാരികൾക്കും പണം നൽകിയെന്നും ആരോപിച്ചു.