മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാരെ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരണം പടിഞ്ഞാറൻ മാലിയിലുള്ള കെയ്‌സ് എന്ന പ്രദേശത്തെ പ്രദേശത്തുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ വൻ ആയുധധാരികളായ അക്രമികൾ ഏകോപിത ആക്രമണം നടത്തിയപ്പോഴാണ് സംഭവം നടന്നത്.
ആക്രമണത്തിനിടെ തോക്കുധാരികൾ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി ഇവർ തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം (എംഇഎ) കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ “സുരക്ഷിതവും വേഗത്തിലുള്ളതുമായ” മോചനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
“ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റിപ്പബ്ലിക് ഓഫ് മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കാനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടാനും സർക്കാർ നിർദേശിച്ചു.