കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നുവെന്ന ഹൈപ്പിലെത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. വലിയ പ്രതീക്ഷകളോടെയാണ് ഈ സിനിമ തീയേറ്ററുകളിലെത്തിയത്. എന്നാൽ പ്രമോഷൻ സമയത്ത് കമൽഹാസനുമായി ചുറ്റിപ്പറ്റിയുണ്ടായ ഭാഷാവിവാദം സിനിമയെ വല്ലാതെ ബാധിച്ചിരുന്നു. ഇതുമൂലം കർണ്ണാടകയിലെ റിലീസ് പോലും അവതാളത്തിലായി. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ തമിഴ്‌നാട്ടിലെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്.
തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിനുപകരം നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ എന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നിർമ്മാതാക്കളായ കമൽ ഹാസൻ, മണി രത്നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.
അതേസമയം, മറ്റൊരു വാർത്തകൂടി സിനിമയെക്കുറിച്ച് പുറത്തുവരുന്നുണ്ട് നെറ്റ്ഫ്ലിക്സുമായി സിനിമ ഒപ്പുവെച്ച 130 കോടി രൂപയുടെ ഒടിടി കരാർ പുനരവലോകനത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. കരാർ തുകയിൽ 25 ശതമാനത്തോളം കുറവ് വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സാക്നിൽക്ക് റിപ്പോർട്ടനുസരിച്ച് 45 കോടിയാണ് തഗ് ലൈഫിന്റെ വാരാന്ത്യ കളക്ഷൻ. കമൽഹാസന്റേതായി 2022-ൽ പുറത്തിറങ്ങിയ വിക്രം ഒരാഴ്ച കൊണ്ട് നേടിയത് 168 കോടി രൂപയാണ്.