അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച്പു തിയ വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്. ഇന്ത്യാ പാക് സംഘർഷ പശ്ചാത്തലത്തിൽ ഇടപ്പെട്ടതിന് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യ-പാക് സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ഇവിടെ സമാധാന ഇടപെടൽ നടത്തിയെന്ന് പറഞ്ഞാണ് ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് ശുപാർശ ചെയ്യണമെന്ന് പാക് സൈനിക മേധാവി ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെയാണ് ട്രംപ് അദ്ദേഹത്തിന് വിരുന്നൊരുക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറയുന്നു.
ഇന്ത്യ-പാക് പ്രശ്നം അവസാനിച്ചത് താന്റെ ഇടപെടൽ മൂലമാണെന്ന് ട്രംപ് പലകുറി അവകാശമുന്നയിച്ചിരുന്നു. എന്നാൽ, ട്രംപ് ആദ്യമായി അവകാശവാദമുന്നയിച്ചപ്പോൾ തന്നെ ഇന്ത്യ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു.
അസിം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്; ‘ഞാനാണ് യുദ്ധം നിർത്തിയത്, പാകിസ്ഥാനെ എനിക്കിഷ്ടമാണ്. മോദി ഒരു അസാധ്യമനുഷ്യനെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയുമായി വ്യാപാരക്കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഇന്ത്യ- പാക് യുദ്ധം ഞാനാണ് അവസാനിപ്പിച്ചത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യുദ്ധം അവസാനിപ്പിക്കാൻ (അസിം മുനീർ) ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് മോദിയും മറ്റുള്ളവരും. എന്നായിരുന്നു ട്രംപിന്റെ മറുപടി.