പശ്ചിമേഷ്യ യുദ്ധത്തിലേക്കെന്ന സൂചന നൽകി ഇറാൻ ഇസ്രായേൽ സംഘർഷം.ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേലായിരുന്നു ആരംഭം കുറിച്ചത് . ഇറാൻ്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലർച്ചെയും ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽഅവീവിലും ജറുസലേമിലും ഇറാൻ്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇന്നലെ ഇറാൻ്റെ നദാൻസ് ആണവകേന്ദ്രത്തിന് പിന്നാലെ ഫോർദോ, ഇസ്ഫഹാൻ തുടങ്ങിയ ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിലും ഇസ്രേയേൽ കനത്ത ആക്രമണം തന്നെ നടത്തി. ഇറാൻ്റെ ആണവ പദ്ധതിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന നദാൻസ് ആണവ കേന്ദ്രത്തിൽ ഇന്നലെ നടത്തിയ ആക്രമണത്തിൻ്റെ തുടർച്ചയാണ് ഫൊർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. നദാൻസ് ആണവ കേന്ദ്രം തകർന്നുവെന്നാണ് യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഏതാണ്ട് 300ഓളം മിസൈലുകൾ ഇറാൻ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നാണ് റിപ്പോർട്ട്. ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 40ഓളം പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായുമാണ് ഇസ്രയേൽ അറിയിക്കുന്നത്.