ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അക്ഷരാർഥത്തിൽ തീമഴ തന്നെ പെയ്യിച്ചു കൊണ്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.ടെഹ്‌റാനെ നടുക്കുന്ന തരത്തിലുള്ള ആക്രമണമാണ് നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇറാന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
‘റൈസിംഗ് ലയണ്‍’ എന്നാണ് ഈ ഓപ്പറേഷന് ഇസ്രയേല്‍ നല്‍കിയ പേര്. ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് എഫീ ഡെഫ്റിന്‍ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇറാനെ ആക്രമിക്കരുതെന്ന അമേരിക്കയുടെ ഉപദേശവും ചെവിക്കൊള്ളാതെയാണ് ഈ ഓപ്പറേഷൻ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇറാനെ ആക്രമിക്കരുത് എന്നാവശ്യപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ബെഞ്ചമിൻ നെതന്യാഹു കയർത്തു സംസാരിച്ചുവെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർ്ടുകളും പുറത്തുവരുന്നുണ്ട്.
ഇതിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉടന്‍ ഇസ്രയേല്‍ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലേതടക്കം ഇറാന്റെ സാമീപ്യമുള്ള എല്ലാ രാജ്യങ്ങളിലേയും എംബസികളില്‍ നിന്ന് യുഎസ് ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്.