അമേരിക്കയിലേക്ക് രണ്ട് ചൈനീസ് ശാസ്ത്രജ്ഞർ അപകടകാരിയായ ഫംഗസ് കടത്തിയ സംഭവത്തിൽ മുന്നറിയിപ്പുമായി വിദഗ്ധൻ, രണ്ട് പതിറ്റാണ്ട് ചൈനയിൽ താമസിച്ച ശാസ്ത്രജ്ഞനായ ഗോർഡോൺ ജി ചാംഗാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്ക വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊവിഡിനേക്കാൾ മോശമായ അവസ്ഥയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ചൈനീസ് സർവകലാശാലയിലെ ഗവേഷകനായ സുയോംഗ് ലിയു (34), ഇയാളുടെ പെൺസുഹൃത്തും യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകയുമായ യുംഗ് കിംഗ് ജിയാൻ (33) എന്നിവരാണ് അപകടകാരിയായ ഫംഗസ് കടത്തിയതിന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌തത്.
ഫംഗസ് കടത്തൽ അമേരിക്കയോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണെന്ന് അമേരിക്കയുടെ ചൈനീസ് വിദഗ്ദ്ധൻ ഗോർഡോൺ ജി ചാംഗ് വ്യക്തമാക്കി. ‘ചൈനയിലെ സ്റ്റേറ്റ് മീഡിയ പീപ്പിൾസ് ഡെയിലി 2019 മേയിൽ പുറത്തിറക്കിയ എഡിറ്റോറിയലിൽ യുഎസുമായി ഒരു ജനകീയയുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നമ്മൾ പലപ്പോഴും ശത്രുരാജ്യങ്ങളുടെ ഇത്തരം വെല്ലുവിളികളെ അവഗണിക്കാറുണ്ട്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ വാക്യത്തിന് വളരെ പ്രാധാന്യമുണ്ട്. അവരുടെ കടുത്ത അമേരിക്കൻ വിരുദ്ധത തള്ളിക്കളയരുത് അതിനാൽ തന്നെ ആ ദമ്പതികളെ ഗ്വാണ്ടനാമോയിൽ അടക്കേണ്ടതാണ്.
ഷീ ജിൻപിംഗ് നമുക്കെതിരെയുള്ള യുദ്ധത്തിനായി എല്ലാ ചൈനീസ് പൗരന്മാരെയും അണിനിരത്തുകയാണ്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും 2020ൽ ചൈനയിൽ നിന്ന് ആവശ്യപ്പെടാതെ തന്നെ വിത്തുകൾ ലഭിച്ചിരുന്നു. അത് യുഎസിലേക്ക് ജീവിവർഗങ്ങൾ കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് കരുതുന്നത്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് ഇത് അവസാനിപ്പിക്കാനുള്ള ഏക മാർഗം. ക്രമേണ നമുക്ക് പ്രഹരമേൽക്കും. അത് ചിലപ്പോൾ കൊവിഡ് ആയിരിക്കില്ല, അതിലും മാരകമായ ഒന്നായിരിക്കും ഇനി വരുന്നത് ‘- ഗോർഡോൺ ജി ചാംഗ് വ്യക്തമാക്കി.