അശ്ലീല സിനിമകൾ വഴി പണം സമ്പാദിച്ചുവെന്ന പേരിൽ തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
തനിക്കെതിരെ എടുത്തിരിക്കുന്ന നടപടി വസ്തുതകൾ ശരിയായി പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് നിലവിലുള്ള നിയമത്തിനനുസൃതമായി സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. വ്യാഴാഴ്ച തന്നെ ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരിൽ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.