അച്ഛൻ സി.പി. ചാക്കോ റോഡപകടത്തിൽ മരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടൻ ഷൈൻ ടോം ചാക്കോ (Shine Tom Chacko). ഷൈനിന്റെ ലഹരിവിമുക്ത പരിപാടിയുടെ ഭാഗമായി കുടുംബം ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ്അ പകടം നടന്നത്.
അപകടത്തിലേക്ക് നയിച്ച നിമിഷങ്ങൾ ഓർത്തെടുത്ത ഷൈൻ തന്റെ അച്ഛൻ നല്ല ഉത്സാഹത്തിലായിരുന്നുവെന്നും യാത്രയിലുടനീളം കുടുംബത്തോടൊപ്പം തമാശകൾ പറഞ്ഞുകൊണ്ടിരുന്നുവെന്നും പറയുന്നു.
“തൃശൂർ മുതലേ അച്ഛൻ ഞങ്ങളോടൊപ്പം തമാശകൾ പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങൾ പാലക്കാട് ഭക്ഷണത്തിനായി നിർത്തി. ഞാൻ ഉറങ്ങിപ്പോയി, ഞാൻ ഉണർന്നപ്പോൾ അദ്ദേഹം പോയിരുന്നു,”
രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഷൈനിനെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക് കൈക്കും അമ്മയ്ക്ക് നടുവിനുമാണ് പരിക്കേറ്റത്. ഇരുവരും തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.