ബാക്കു: ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 9-10 തിയതികളില്‍ റാവല്‍പിണ്ടി വിമാനത്താവളം അടക്കമുള്ള പ്രധാന സൈനിക താവളങ്ങളിലേയ്ക്ക് ഇന്ത്യ ബ്രഹ്‌മോസ് വിക്ഷേപിച്ചപ്പോള്‍ സൈന്യം അശ്രദ്ധയില്‍ കുടുങ്ങിപ്പോയെന്നാണ് പാക് പ്രധാനമന്ത്രി തുറന്നുസമ്മതിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ പിന്തുണച്ച അസര്‍ബൈജാനില്‍ വെച്ച് നടന്ന പരിപാടിയിലാണ് ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10ന് പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഷെരീഫ് പറഞ്ഞു. എന്നാല്‍ പുലര്‍ച്ചയ്ക്ക് മുമ്പായി തന്നെ ഇന്ത്യ പാകിസ്താനിലെ വിവിധ കേന്ദ്രങ്ങളില്‍ ദീര്‍ഘദൂര സൂപ്പര്‍സോണിക് ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
ഇന്ത്യന്‍ ആക്രമണത്തിന് തക്കതായ പ്രതികരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഫജ്ര്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുലര്‍ച്ചെ 4.30 ന് പ്രതികരിക്കാന്‍ ഞങ്ങളുടെ സായുധ സേന തയ്യാറായിരുന്നു. എന്നാല്‍ അതിന് മുമ്പായി റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെ പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി .
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജനവാസ പ്രദേശങ്ങളില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലായിരുന്ന ഇന്ത്യ പാകിസ്താന്റെ വ്യോമതാവളങ്ങള്‍ ആക്രമിച്ചത്. ഇന്ത്യ ആക്രമിച്ച 11 സൈനിക കേന്ദ്രങ്ങളില്‍ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളവും ഉള്‍പ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ രണ്ട് സൈനിക വിമാനങ്ങള്‍ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.