നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്താതെന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് എം.പി ശശി തരൂർ. തന്നെ പ്രചരണത്തിനായി നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാൽ പോകുമായിരുന്നുവെന്നുമാണ് ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
പ്രചരണത്തിന്നി വേണ്ടി നിലമ്പൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച പഹൽഗാൻ മിഷന്റെ ഭാഗമായി മാത്രമായിരുന്നു.അതുമാത്രമാണ് അന്ന് സംസാരവിഷയമായതും രാജ്യത്തിന്റെ വിഷയങ്ങൾ വരുമ്പോൾ രാഷ്ട്രീയം നോക്കേണ്ടതില്ല. പകരമായി രാജ്യത്തിന്റെ താൽപര്യങ്ങളാണ് നോക്കുക. ഭാരത പൗരൻ എന്ന നിലയിൽ അതെന്റെ കടമയാണെന്നും ശശി തരൂർ വ്യക്തമാക്കി. ഭാരതീയനെന്ന നിലയിലുള്ള എന്റെ സ്വന്തം അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി.
അതേസമയം, സർവ്വകക്ഷി സംഘത്തിൽ ശശി തരൂരിനെ സർക്കാർ നിയമിച്ചതിൽ കോൺഗ്രസിനുള്ളിൽ വലിയ അമർഷമാണ് ഉയർന്നുവന്നത്. ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കാൻ പാർട്ടി നൽകിയ പേരുകൾ കേന്ദ്രം അവഗണിച്ചു എന്നായിരുന്നു കോൺഗ്രസ് ആരോപണം. കൂടാതെ കോൺഗ്രസ് എം.പി. ജയറാം രമേശ് ശശി തരൂരിനെ ഉദേശിച്ച് നടത്തിയ പരാമർശവും ഈ വിള്ളൽ തുറന്നുകാണിക്കുന്നതായിരുന്നു. നമ്മുടെ എം.പിമാരും ഭീകരരും കറങ്ങി നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലജ്ജാകരവും അപലപനീയവും അസംബന്ധവുമായ പ്രസ്താവനയാണിതെന്നും നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാവ് ഷെഹ്‌സാദ് പൂനാവാലയും പ്രതികരിച്ചിരുന്നു.