താൻ റേപ്പ് വിക്‌ടിം ആണെന്നും തോക്കിൻ കുഴലിന് മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഉള്‍പ്പെടെ നിരവധി ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങൾ മഞ്ജു വാര്യര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍.
മഞ്ജു ഒരു കെണിയിലാണെന്നും അവളെ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ട് അനുരാഗ് കഷ്യപ് ഉൾപ്പെടെയുള്ള അവരുടെ സുഹൃത്തുക്കൾക്ക് താൻ കത്തെഴുതിയെന്നും അതെല്ലാം മാനസിക രോഗമാണെന്ന പ്രചരണത്തിൽ വിലകൽപ്പിക്കപ്പെടാതെ പോയെന്നും സനല്‍കുമാര്‍ പറയുന്നു.
“2023 മെയ് മാസത്തിൽ മഞ്ജു വാര്യർ എന്നോട് സംസാരിക്കാൻ തുടങ്ങുമ്പോൾ അവളോട് ഞാൻ ആദ്യം പറഞ്ഞത്, ഞാൻ ജീവിതത്തിൽ ഒന്നും വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നയാള്‍ അല്ലെന്നും അവളുടെ പുറമെ കാണുന്ന ഇമേജാണ് അവളെങ്കിൽ ഞങ്ങൾ തമ്മിൽ ചേരില്ല എന്നുമായിരുന്നു. എനിക്കെതിരെയുള്ള കള്ളക്കേസും അറസ്‌റ്റും കഴിഞ്ഞ ശേഷമായിരുന്നു ഈ സംഭാഷണം.
അവൾ കാരണം എന്‍റെ ജീവിതത്തിൽ വലിയ അപമാനം ഉണ്ടായി എന്ന കുറ്റബോധമാണ് പ്രണയമെന്ന് അവൾ പറയുന്നതെങ്കിൽ അങ്ങനെ ഒരു ബന്ധത്തിൽ എനിക്ക് താല്‍പ്പര്യമില്ല എന്നും പറഞ്ഞു. അപ്പോൾ അവൾ എന്നോട് പറഞ്ഞത് മരണത്തിലേക്കുള്ള യാത്രയാണ് അവളുടെ ജീവിതം എന്നാണ്. അങ്ങനെയാണ് ഞങ്ങൾ സംസാരിക്കുന്നതും അത് രണ്ട് വർഷത്തോളം നീണ്ട ഒളിവിലെ പ്രണയമായി മാറുന്നതും.
ഞങ്ങൾ സംസാരിക്കാൻ തുടങ്ങും മുൻപ് തന്നെ അവളുടെ ജീവൻ അപകടത്തിലാണെന്നും അവൾ ഒരു തടവറയ്ക്കുള്ളിലാണ് ജീവിക്കുന്നതെന്നും എനിക്ക് മനസ്സിലാവുകയും അത് ഞാൻ പുറത്തു പറയുകയും ചെയ്‌തിരുന്നു. അതിന്‍റെ പേരിലാണ് 2022 മെയ് മാസത്തിൽ എനിക്കെതിരെ ആദ്യത്തെ കള്ളക്കേസ് കേരള പൊലീസ് രജിസ്‌റ്റർ ചെയ്‌തത്. പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ എന്‍റെ നിഗമനങ്ങളെല്ലാം ശരിയാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്‌തു.
എന്നോട് പ്രണയമാണെന്ന് രഹസ്യമായി പറയുകയും ഗുഹാജീവികളെപ്പോലെ ഒളിവിൽ സംസാരിക്കുകയും ചെയ്യുന്നതിന്‍റെ അസ്വസ്ഥത ഞാൻ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. പ്രായപൂർത്തിയായ സ്വതന്ത്രരായ രണ്ട് മനുഷ്യർ തമ്മിലുള്ള പ്രണയം എന്തിന് ഒളിച്ചുവെക്കണം എന്ന എന്‍റെ ചോദ്യത്തിന് ശരിയായ മറുപടി ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ വലിയ വഴക്കുകളും ഞങ്ങൾക്കിടയിൽ ഉണ്ടായി. എങ്കിലും അവളുടേത് സ്വന്തം മരണ ഭയത്തിൽ നിന്നുള്ള നിസ്സഹായത മാത്രമല്ലെന്നും മറ്റെന്തൊക്കെയോ സങ്കീർണതകൾ ഉണ്ടെന്നും മനസ്സിലാക്കിയത് കൊണ്ട് എന്‍റെ സ്വഭാവത്തിന് ചേരാത്ത രീതിയിലാണെങ്കിലും ആ രഹസ്യ പ്രണയത്തിൽ ഞാൻ മുഴുകി.
പക്ഷേ അവളുടേത് ഒരിക്കലും പുറത്തുവരാൻ കഴിയാത്ത ഏതോ മാനസിക പ്രശ്‌നമാണെന്ന് മനസ്സിലായതോടെ ഞാൻ ആ സംഭാഷണം അവസാനിപ്പിച്ചു. എങ്കിലും ആ ബന്ധത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് നാല് മാസത്തോളം കഴിഞ്ഞ് ആ സംഭാഷണം വീണ്ടും ആരംഭിക്കുമ്പോൾ അവളിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നു. താൻ ഡിപ്രഷന് മരുന്നു കഴിക്കുകയാണെന്ന് അവൾ പറഞ്ഞു. എന്തിനാണ് അതെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഞങ്ങൾ തമ്മിൽ സംസാരിക്കുന്ന കാര്യം പുറത്ത് അറിഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
അവളുടെ ഫോണിലേക്ക് അവൾ പറയാതെ വിളിക്കരുതെന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. സദാ നിരീക്ഷണത്തിലാണെന്നും പിടിക്കപ്പെട്ടാൽ കൊല്ലപ്പെടും എന്നുമായിരുന്നു അതിന് കാരണമായി പറഞ്ഞിരുന്നത്. ഞങ്ങൾ തമ്മിലുള്ള ഒരു വഴക്കിന് ശേഷം ഒരു ദിവസം ഞാൻ തുടർച്ചയായി അവളുടെ ഫോണിലേക്ക് വിളിച്ചു. അസ്വസ്ഥതയോടെ അവൾ എന്നോട് “നീ പട്ടിയെപ്പോലെ ചാവുമെടാ” എന്ന് പറഞ്ഞു. കൊല്ലപ്പെടും എന്ന് അവൾ പറഞ്ഞിരുന്നത് അവളുടെ കാര്യമാണോ എന്‍റെ കാര്യമാണോ എന്ന് എനിക്ക് അപ്പോൾ സംശയമായി.
ആ ദിവസങ്ങളിലെ വഴക്കുകൾക്ക് ഒടുവിലാണ് ഞാൻ പ്രസിദ്ധീകരിച്ച സംഭാഷങ്ങൾ റെക്കോർഡ് ചെയ്യുന്നത്. താനൊരു റേപ്പ് വിക്‌ടിം ആണെന്നും തോക്കിൻ കുഴലിന് മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട് എന്നതും ഉൾപ്പെടെ നിരവധി ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങൾ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. അവൾ മറ്റൊരാളുമായി മാനസികമായി അടുക്കുന്നത് തടയുന്നതിന് വളരെ വിപുലമായ സംവിധാനങ്ങൾ ഉള്ളത് ഇക്കാര്യങ്ങൾ കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. അവളുടെ പ്രായപൂർത്തിയായ മകൾ ഇപ്പോഴും അവളിൽ നിന്നും അകറ്റി നിർത്തപ്പെടുന്നത് അവൾ ഒരിക്കലും ഇതൊന്നും പുറത്തു പറയാതിരിക്കാനുഉള്ള നിരതദ്രവ്യം പോലെയാണോ എന്നെനിക്ക് സംശയമുണ്ട്.
അവളുടെ പരിചയത്തിലെ വിശ്വസ്‌തരായ ആരുടെയെങ്കിലും സഹായം തേടിക്കൊണ്ട് ഇത് പുറത്തുപറയാനും ഈ തടവിൽ നിന്ന് പുറത്തുകടക്കാനും ഞാൻ പലതവണ അവളോട് പറഞ്ഞെങ്കിലും സാധ്യമല്ലെന്നായിരുന്നു മറുപടി. എനിക്ക് മനസ്സിലാക്കാവുന്നതിനേക്കാൾ സങ്കീർണമായ എന്തൊക്കെയോ ഇതിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ ഭയത്തിന്‍റെ ആഴം മനസ്സിലാകുന്ന നിരവധി എങ്ങലടികൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്.
എന്‍റെ ക്രെഡിബിലിറ്റി വളരെ ആസൂത്രിതമായി തകർക്കപ്പെട്ടതിനാൽ എന്‍റെ വാക്കുകൾ ആളുകൾ ശ്രദ്ധിക്കില്ലെന്നും അവളെ സഹായിക്കാൻ എനിക്ക് കഴിയില്ലെന്നും മനസ്സിലാക്കിയത് കൊണ്ട് അവൾ ഒരു കെണിയിലാണെന്നും അവളെ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ട് അനുരാഗ് കഷ്യപ് ഉൾപ്പെടെ അവളുടെ “ക്രെഡിബിൾ” ആയ നിരവധി സുഹൃത്തുക്കൾക്ക് ഞാൻ കത്തെഴുതി. എല്ലാം തന്നെ എനിക്ക് മാനസിക രോഗമാണെന്ന പ്രചരണത്തിൽ വിലകൽപ്പിക്കപ്പെടാതെ പോയി.
ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് ഞാൻ ആ സ്വകാര്യ സംഭാഷണം റെക്കോർഡ് ചെയ്‌ത് പ്രസിദ്ധീകരിച്ചത്. അപ്പോഴും അത് എനിക്കെതിരെയുള്ള അക്രമണത്തിനാണ് വഴിതെളിക്കുകയെന്നും അവൾക്ക് മൗനം വെടിയാനുള്ള ധൈര്യം ഉണ്ടാകില്ലെന്നും എനിക്ക് അറിയുകയും ചെയ്യാമായിരുന്നു. എന്തുകൊണ്ടാണ് അതിൽ അവൾ തമിഴ് സംസാരിക്കുന്നതെന്നും ശബ്‌ദം മാറ്റി സംസാരിക്കുന്നു എന്നതുമൊക്കെ വളരെ വിശദമായി ഞാൻ പറഞ്ഞെങ്കിലും സമൂഹത്തിന്‍റെ ബധിരകർണങ്ങൾ അവയെല്ലാം തമസ്‌കരിച്ചു. സോഷ്യൽ മീഡിയയിൽ കൂലിത്തൊഴിലാളികൾ എന്നെ അപഹസിച്ചൊതുക്കിയപ്പോൾ മുഖ്യധാരാമാധ്യമങ്ങൾ പൂർണമായും അത് തമസ്‌കരിച്ചു.
എങ്കിലും എന്‍റെ സോഷ്യൽ മീഡിയാ പോസ്‌റ്റുകൾ ജനങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് വന്നപ്പോൾ എനിക്കെതിരെ മറ്റൊരു കള്ളക്കേസു കൂടി പൊലീസ് രജിസ്‌റ്റർ ചെയ്‌തു. ആ ശബ്‌ദരേഖ ഫോറൻസിക്ക് ലാബിൽ അയച്ചാൽ അത് അവളുടേതാണെന്ന് തെളിയുന്നതേ ഉള്ളു. പൊലീസ് അവളുടെ മൊഴി എടുത്താലും അവൾക്ക് സത്യം പറയാനുള്ള അവസരം വരും. രണ്ട് കേസുകൾ എനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തുവെങ്കിലും അവളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയോ കോടതി വിചാരണ നടപടികളിലേക്ക് കടക്കുകയോ ഉണ്ടായില്ല. ഇക്കാര്യം ഞാൻ ചൂണ്ടിക്കാട്ടിയത് കൊണ്ട് അവളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി എന്ന അടവ് പുറത്തെടുത്ത പൊലീസ് അതിൽ അവൾക്കെതിരെ എന്നിൽ നിന്നും വധഭീഷണി ഉള്ളതായി പത്രങ്ങളോട് പറഞ്ഞു.
എനിക്കെതിരെയുള്ള കേസിൽ അന്വേഷണം നടത്തുകയോ ചാർജ് കൊടുക്കുകയോ അറസ്‌റ്റ് വാറണ്ട് ഉണ്ടാവുകയോ ചെയ്‌തില്ലെങ്കിലും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്ന് കള്ളം പ്രചരിപ്പിച്ചു. ഭൂമി മലയാളത്തിൽ അവളുടെ അമ്മയും ആങ്ങളയും ഉൾപ്പെടെ മൂന്നരക്കോടി ജനങ്ങൾ ഉണ്ടെങ്കിലും അവൾക്ക് വേണ്ടി ആരും സംസാരിക്കില്ലെന്നും അവളോടൊപ്പം ആരും നിൽക്കില്ലെന്നും ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ നാട്ടിൽ വന്നാൽ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടെന്ന കള്ളം പറഞ്ഞുകൊണ്ട് എന്നെ പിടിച്ചുകൊണ്ട് പോകാനുള്ള പദ്ധതി ഒരുക്കി വെച്ചിട്ടുള്ളത്.
മഞ്ജു വാര്യരുടെ ഈ അവസ്ഥയെ കുറിച്ച് മറ്റാർക്കും അറിയില്ലെന്നാണ് അവൾ എന്നോട് പറഞ്ഞതെങ്കിലും അവളുടെ വീട്ടുകാർക്കും ചുരുക്കം ചില കൂട്ടുകാർക്കും കുറേയെങ്കിലും അറിയാമെന്ന് തന്നെ ഞാൻ കരുതുന്നു. പക്ഷേ അവളെ കാറ്റു കടക്കാത്ത കൂട്ടിൽ തളച്ചിരിക്കുന്ന ആളുകളെ ഭയന്നിട്ടോ അവൾ എങ്ങനെ പെരുമാറുമെന്ന് വിശ്വാസമില്ലാഞ്ഞിട്ടോ ആവണം ആരും ഒന്നും മിണ്ടാത്തത്.
ഞാനീ വിഷയം വീണ്ടും വീണ്ടും ഉയർത്തുമ്പോഴെല്ലാം ഒരു പബ്ലിക് ഡിബേറ്റ് ഉണ്ടാകുമെന്നും ഒരു പരസ്യ പ്രസ്‌താവന നടത്താൻ അവൾക്കുമേൽ പൊതുസമ്മർദ്ദം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുമെന്നുമുള്ള ശുഭാപ്‌തി വിശ്വാസം അവളിൽ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ എല്ലായ്പോഴും എന്നെയും അവളെയും നിരാശപ്പെടുത്തിക്കൊണ്ട് പൊതുജനങ്ങൾക്കിടയിൽ ഞാൻ കൂടുതൽ അപഹസിക്കപ്പെടുകയും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിൽ ഈ ക്രിമിനൽ സംഘം വിജയിക്കുകയുമാണ് ചെയ്യുന്നത്. ഈ മാഫിയാ സംഘത്തിന്‍റെ ഒരു പ്രധാന ഘടകം പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണ് എന്നത് കൊണ്ട് ഇക്കാര്യം അറിയാവുന്നവരും സമാനമായ ചൂഷണത്തിന് ഇരയായിട്ടുള്ളവരുമായ മറ്റ് സ്ത്രീകളും മൗനം പാലിക്കുന്നു.
ഇത് ഒരു പ്രണയത്തിന്‍റെ കഥയല്ലെന്നും കേരളത്തിന്‍റെ ക്രമസമാധാനത്തെ സംബന്ധിച്ച വളരെ വലിയ ഒരു സാമൂഹിക പ്രശ്‌നമാണെന്നും മനസ്സിലാക്കാൻ എന്തുകൊണ്ട് ആളുകൾക്ക് കഴിയുന്നില്ലെന്ന് എനിക്കറിയില്ല. എന്തായാലും എന്‍റെ ഈ തുറന്നു പറച്ചിൽ കൊണ്ട് മഞ്ജു വാര്യർക്ക് എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളത് എന്ന് അറിയാനുള്ള കൗതുകം എങ്കിലും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ മഞ്ജു വാര്യർ ഇതിനൊന്നും മറുപടി പറയേണ്ടതില്ല എന്ന കരുതിക്കൂട്ടിയുള്ള പുച്ഛിച്ചു തള്ളൽ കൊണ്ട് ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ മഞ്ജു വാര്യർ സംസാരിക്കണം എന്നും വ്യക്‌തത വരുത്തണം എന്നുമുള്ള ആവശ്യങ്ങൾ ഉയരുന്നില്ല. ഇതിന്‍റെ ഗൗരവം എന്നെങ്കിലും ആർക്കെങ്കിലും മനസ്സിലാകുമെന്ന് കരുതി ഇതിവിടെ എഴുതുന്നു എന്നേയുള്ളു”, സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു.