ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി തങ്ങളുടെ രാജ്യം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. ഇന്ത്യാക്കാരുൾപ്പെടെയുള്ള എല്ലാവരെയും ഇസ്രായേൽ നന്നായി സംരക്ഷിക്കുന്നുണ്ടെന്ന് അസർ വാർത്താ ഏജൻസികൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“രാജ്യത്തുടനീളം ഞങ്ങൾക്ക് ആവശ്യത്തിന് ഷെൽട്ടറുകളുണ്ട്,അവിടെ സുരക്ഷിതമായി താമസിക്കാവുന്നതാണ്. എന്നാൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് അവരുടെ യാത്ര ഏകോപിപ്പിക്കും,”
“ഇന്ത്യൻ സർക്കാരിൽ നിന്ന് ഞങ്ങൾക്ക് എന്ത് സന്ദേശം ലഭിച്ചാലും, എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവരുടെ യാത്ര കര അതിർത്തികളിലൂടെയും അതിന് ശേഷം ഇന്ത്യയിലേക്കുള്ള വ്യോമമാർഗ്ഗവും സുഗമമാക്കും,”അസർ പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ധുവിലൂടെ 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു. ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം വൈകിട്ട് 4.30 ഓടെ ദില്ലിയിൽ എത്തി. വടക്കൻ ഇറാനിലെ മഷ്ഹദിൽ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയിൽ മടങ്ങിയെത്തിയത്.
രാത്രിയിൽ മറ്റൊരു വിമാനം കൂടി ഇന്ത്യക്കാരുമായി ഇറാനിൽ നിന്ന് ദില്ലിയിൽ എത്തും. തിരിച്ചുവന്നവരില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളാണ്. ദില്ലി, ഹരിയാന, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, തീര്‍ത്ഥാടകരും ജോലിക്കാരും സംഘത്തിലുണ്ട്.
ഇറാൻ താൽക്കാലികമായി വ്യോമാതിർത്തി തുറന്നതിനെ തുടർന്ന് വിദ്യാർത്ഥികളെ വിജയകരമായി ഡൽഹിയിൽ എത്തിക്കാൻ സാധിച്ചു എന്ന് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷൻ സിന്ധു എന്ന പേരിൽ ഇന്ത്യ ഒഴിപ്പിക്കൽ പ്രവർത്തങ്ങൾ ആരംഭിച്ചത്.