മണ്ണിരയുടെ വയറിൽ നിന്നുള്ള ഒരു അപൂർവ്വ കാഴ്ച്ചയാണ് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. വളരെ ചെറിയ മൈക്രോപ്ലാസ്റ്റിക് കണികകളാണ് ഇവയുടെ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയതെന്ന് സസെക്സ് സർവകലാശാലയുടെ ലേഖനത്തിൽ പറയുന്നു, ഇത് ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നുമെങ്കിലും മണ്ണിരയിൽ നിന്ന് മറ്റ് ജീവികളിലൂടെ ഇത് സർവ്വജീവജാലങ്ങളിലും അവസാനം മനുഷ്യരിലേക്കുമെത്തുമെന്നാണ് ഗവേഷണം പറയുന്നത്.
തെക്കൻ ഇംഗ്ലണ്ടിലെ സസെക്സ് കൗണ്ടിയിലുടനീളമുള്ള 51 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച 580-ലധികം ജീവികളെ വിശകലനം ചെയ്തു.
ഏകദേശം 12% സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ ഉണ്ടായിരുന്നു. മണ്ണിരകളിൽ ഏറ്റവും ഉയർന്ന മലിനീകരണ തോത് 30% ആയിരുന്നു, തുടർന്ന് ഒച്ചുകളിൽ 24% ആയിരുന്നു.
സിന്തറ്റിക് വസ്ത്രങ്ങളിൽ നിന്ന് അടരുന്ന പോളിസ്റ്ററാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന പ്ലാസ്റ്റിക്. ലേഡിബഗ്ഗുകൾ പോലുള്ള പ്രാണികൾ പോലും ഈ പ്ലാസ്റ്റിക് കഴിച്ചിരുന്നു, “ഈ പ്ലാസ്റ്റിക് മലിനീകരണം എത്രത്തോളം വ്യാപകമാണെന്ന് കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു,” സസെക്സ് സർവകലാശാലയിലെ പരിസ്ഥിതി ഡോക്ടറൽ ട്യൂട്ടറായ എമിലി ത്രിഫ്റ്റ് പറഞ്ഞു
ഈ ചെറിയ ജീവികൾ നിസ്സാരമാണെന്ന് തോന്നുമെങ്കിലും, ആരോഗ്യകരമായ മണ്ണിനും പ്രാദേശിക ഭക്ഷ്യ ശൃംഖലകൾക്കും അവ അത്യന്താപേക്ഷിതമാണ്. അവ അഴുകുന്ന സസ്യങ്ങളെ വിഘടിപ്പിക്കുകയും, പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയുടെ ഇരയായി തീരുകയും ചെയ്യുന്നു.ഇത് പരിഹരിക്കുന്നതിനായി ആകെ ചെയ്യാനാവുന്നത്,പ്രകൃതിദത്ത തുണിത്തരങ്ങൾ തിരഞ്ഞെടുത്ത്, സിന്തറ്റിക് വസ്ത്രങ്ങൾ ഇടയ്ക്കിടെ കഴുകാതെ, സൂക്ഷിച്ചുപയോഗിക്കുക എന്നത് മാത്രമാണ്.