അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതർ കൈമാറി. രഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്തു നിന്നു കിട്ടിയ വസ്തുക്കളാണ് ബന്ധുക്കൾക്ക് കൈമാറിയത്. 90 ശതമാനവും കരിഞ്ഞുരുകിയ നിലയിലാണ് സ്വർണമാലയുള്ളത്.
മാലയ്ക്കൊപ്പം മോതിരം, വസ്ത്രത്തിന്റെ കത്താത്ത ഭാഗം, ചെരിപ്പ് എന്നിവയാണ് കിട്ടിയത്. ഇവ പ്രത്യേക പെട്ടിയിലാക്കിയാണ് ബന്ധുക്കൾക്ക് കൈമാറിയത്. വിവേകാനന്ദ സ്‌കൂളില്‍ രഞ്ജിതയുടെ മൃതദേഹത്തിന്‍റെ പൊതുദര്‍ശന സമയം പെട്ടി ആംബുലന്‍സില്‍ തന്നെ സൂക്ഷിച്ചു. മൃതദേഹത്തിനൊപ്പം പെട്ടിയും വീട്ടിലേക്കെത്തിച്ചത്.
ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെടുന്നത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്കു മടങ്ങവേയായിരുന്നു അപകടം.
വളരെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി വെച്ച വീട്പൂ ർത്തിയാകാതെയാണ് രഞ്ജിതയുടെ കണ്ണീർ മടക്കം. അമ്മ തുളസിക്കുട്ടിയമ്മയ്ക്കൊപ്പം രഞ്ജിതയുടെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഇന്ദുചൂഡനും ഏഴാം ക്ലാസ് വിദ്യാർഥി ഇതികയും കുടുംബവീട്ടിലാണ് താമസം. ഇതിനോടു ചേർന്ന് പുതുതായി പണിയുന്ന വീടിന്‍റെ ഒരു മുറിയും അടുക്കളയും പൂർത്തിയാക്കി ഇവരെ ജൂൺ 28ന് വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് കോൺട്രാക്ടർക്ക് നിർദ്ദേശം നൽകിയാണ് രഞ്ജിത ലണ്ടനിലേക്ക് പോയത്.