വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പുമായി രാജ്ഭവൻ. പറയാതെ വേദിയിൽ നിന്നിറങ്ങി പോയെന്നും വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാർത്താക്കുറിപ്പിലുണ്ട്.
മന്ത്രി വി ശിവൻകുട്ടി തെറ്റായ മാതൃകയാണ് കാണിച്ചത് മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും ഇതിൽ പറയുന്നു. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഇത് ഈ വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാർത്താക്കുറിപ്പ് പറയുന്നു.
രാജ്ഭവനിലെ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചത്തിന് പിന്നാലെയാണ് രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു ഇന്ന് രാജ്ഭവനിൽ നടന്നത്. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു മന്ത്രി പറയുന്നു.