വി.ഡി.സതീശന്‍ മുക്കാല്‍ പിണറായിയെന്ന് പി.വി.അന്‍വര്‍. സതീശനെ മാറ്റാതെ ഇനി യുഡിഎഫിലേക്കില്ല. അല്ലെങ്കില്‍ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനംവകുപ്പോ നല്‍കണം. യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ 9 മണിവരെ സംസാരിച്ചുവെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും പി.വി അന്‍വര്‍ പറഞ്ഞു. നാമനിര്‍ദേശപത്രിക പിന്‍വലിക്കില്ലെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
‘ഇന്ന് രാവിലെ ഒമ്പതുമണിവരെയും യുഡിഎഫിന്റെ വേണ്ടപ്പെട്ട നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു.അവരോട് ഞാന്‍ ഒറ്റക്കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടൊള്ളൂ. 2026 ൽ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനം വകുപ്പോ വേണം. ഇക്കാര്യം എഗ്രിമെന്‍റാക്കി പൊതുമധ്യത്തില്‍ പറയണം.എന്നാല്‍ വി.ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തിരുത്തിക്കൊണ്ട് ഞാനങ്ങോട്ട് വരില്ല.ഒരു പിണറായിയെ ഇറക്കി,മറ്റൊരു മുക്കാൽ പിണറായിയെ കയറ്റാൻ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരണം. ഇനിയൊരു പിണറായിയെ സൃഷ്ടിക്കാന്‍ ഞാനില്ല. നി-അന്‍വര്‍ പറഞ്ഞു.
നേരത്തേ, പി.വി.അൻവറിനെ യുഡിഎഫ് പൂർണമായി തള്ളിയിട്ടില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചിരുന്നു. ഒരിക്കലും തിരിച്ചു വരേണ്ടന്ന് പറയില്ല. അൻവർ തെരുവിൽ നടക്കുന്ന രാഷ്ട്രീയ നേതാവായി മാറിയതിൽ ദു:ഖമുണ്ട്. അൻവറിന് കഴിവും കാഴ്ചപാടും പ്രാപ്തിയുമുണ്ടെന്ന് പറഞ്ഞ സുധാകരൻ അൻവർ രാഷ്ട്രീയത്തിൽ വേണമെന്നാണ് തന്‍റെ താൽപര്യമെന്നും വ്യക്തമാക്കി.
പൊലീസിലെ ആർഎസ്എസ് വത്കരണം തടയണം. വനംവകുപ്പിൻ്റെ തെറ്റായ നയങ്ങളും തിരുത്തണം തുടങ്ങിയ ആവശ്യങ്ങളും അൻവർ മുന്നോട്ടുവെച്ചു. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ലെന്നും ജില്ലാ വിഭജനം നിർബന്ധമാണെന്നും അൻവർ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ടിഎംസി പ്രക്ഷോഭം നടത്തും. തിരുവമ്പാടി അടക്കം മലയോര മേഖലയെ ഉൾപ്പെടുത്തിയാകണം പുതിയ ജില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.