സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കുമെന്നും ഇനി മുതൽ യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും അൻവർ പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്ക് മറുപടി പറയാനില്ല. തന്നെ കുറിച്ച് സിപിഎം ചർച്ച ചെയ്തതിൽ സന്തോഷം. എംകെ മുനീറിൻ്റെയും ഇടി മുഹമ്മദ് ബഷീറിൻ്റെയും തന്നെക്കുറിച്ചുള്ള അഭിപ്രായം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്നായിരുന്നു അൻവറിൻ്റെ മറ്റൊരു ആരോപണം. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിൻ്റെ നടത്തിപ്പ് സി പി എം നേതാക്കൾക്കാണ്. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ അടിച്ചോടിച്ചു.
ചൂരൽമല പോലെ സർക്കാർ വില്ലനായ മറ്റൊരു ദുരന്തം ഉണ്ടാകില്ല. 776 കോടി ജനങ്ങൾ സർക്കാരിന് നൽകി. എന്നിട്ടും ജനങ്ങൾക്ക് സഹായം നൽകിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങൾ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്നങ്ങൾ 6 മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാൽ വയനാട് വിഷയം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. ഈ വിഷയത്തിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണെന്നും അൻവർ പറഞ്ഞു.