താരാരാധന ഒരു പരിധി വിട്ടാൽ എല്ലാം കൈവിട്ടു പോകും . പല താരങ്ങളുടെയും ജീവിതത്തിലുണ്ടായ സംഭവങ്ങൾ ഇതിനുദാഹരണങ്ങളാണ്. ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജ് തനിക്ക് നേരിട്ട അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ ഹിന്ദി ചിത്രം സര്‍സമീനിന്റെ പ്രൊമോഷന് വേണ്ടി കാജോളിനൊപ്പം ജിയോ ഹോട്ട്‌സ്റ്റാറിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് അനുഭവം പങ്കിട്ടത്.
ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും അസാധാരണ ഒരു ഫാന്‍ മൊമന്റ് ഏതാണെന്ന ചോദ്യത്തിനായിരുന്നു നടൻ മറുപടി നൽകിയത്. സിനിമയിൽ തിളങ്ങി വരുന്ന സമയത്ത് ഒരിക്കല്‍ തന്റെ ഭാര്യയാണെന്ന വാദവുമായി ആരാധിക വന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ വിവാഹിതനാണെന്നും പൃഥ്വിരാജ് ഓര്‍ക്കുന്നുണ്ട്. വാര്‍ത്ത കേട്ട് താന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
‘അതൊരു ഭീകരമായ അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബില്‍ നിന്നൊരു കോള്‍ വന്നു. ഒരു പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാന്‍ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവര്‍ത്തകര്‍ മനസിലാക്കി” എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം പൃഥ്വിരാജും കാജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സര്‍സമീന്‍. ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.