എയര്‍ ഇന്ത്യാ വിമാന ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു.
അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേഷ് വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
ഡിജിസിഎ ദുരന്തത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട്. യുഎസ് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ബ്രിട്ടനില്‍ നിന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നല്‍കും.
അപകടത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും മരിച്ചിരുന്നു. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.