അമ്മയുടെ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു. ഹേമ കമ്മറ്റിക്ക് മുൻപ് അമ്മയിലെ സ്ത്രീകൾ ഒരുമിച്ചുകൂടി, സിനിമാ മേഖലയിൽ നിന്ന് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. കുക്കു പരമേശ്വരനാണ് ഈ യോഗത്തിന് മുൻകൈയെടുത്തത്. അവിടെ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം മെമ്മറി കാർഡിൽ സൂക്ഷിച്ചിട്ടുണ്ട്. യോഗശേഷം മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വെച്ചു.ഇത് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട് എന്നും പൊന്നമ്മ ബാബു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ), അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) എന്നിവയിലേക്കുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിലെ വർധനവാണ് ഈ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.
അഭിനേതാക്കളായ ശ്വേത മേനോൻ, അൻസിബ ഹസ്സൻ, കുക്കു പരമേശ്വരൻ എന്നിവർ അസോസിയേഷന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിച്ചുകൊണ്ട് അസോസിയേഷന്റെ നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
മാത്രമല്ല, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമ്മാതാവ് സാന്ദ്ര തോമസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരും ലക്ഷ്മി പ്രിയയും മത്സരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.