പ്ലാസ്റ്റിക് സഞ്ചി ഉപയോഗത്തിൽ കർശനനിരോധനവുമായി ഒമാന്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിൽ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കാനുള്ള ദേശീയ തീരുമാനത്തിന്റെ മൂന്നാം ഘട്ടം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, പാക്കേജിങ് സ്റ്റോറുകള്‍ തുടങ്ങി, മിഠായി ഫാക്ടറികള്‍, ബേക്കറികള്‍ പോലെ പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇനി ബദൽ സംവിധാനങ്ങളായ തുണി പേപ്പർ ബാഗുകൾ ഉപയോഗിക്കാനാണ് നിര്‍ദേശം.
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ തന്നെ തുണിക്കടകള്‍, തയ്യല്‍ക്കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍, ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും വില്‍ക്കുന്ന കടകള്‍ എന്നിവയില്‍ പ്ലാസ്റ്റിക് സഞ്ചി ഉപയോഗത്തിന് നിരോധനം വന്നിരുന്നു. ജൂലൈ ഒന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് സഞ്ചി നിരോധിക്കാനിരിക്കെ ബോധവത്കരണ കാമ്പയിന്‍ പരിസ്ഥിതി അതോറിറ്റി അധികൃതര്‍ നടത്തിയിരുന്നു.
വിവിധ കടകളില്‍ പരിസ്ഥിതി സൗഹൃദ ബാഗുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനുമായി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ബദലുകള്‍ ഉപയോഗിച്ച് തുടങ്ങാന്‍ പൊതുജനങ്ങളോടും, വ്യാപാരികളോടും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ 50 മുതല്‍ 1000 റിയാല്‍ വരെയാണ് പിഴ ഈടാക്കുക.
50 മൈക്രോമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലായാണ് നിരോധിക്കുക. നിരോധനം ഏര്‍പ്പെടുന്ന മുറയ്ക്ക് അവ ഉപയോഗിക്കുന്ന ആളുകള്‍ക്ക് പിഴ ചുമത്തും.