ജനങ്ങൾ പണമില്ലാതെ പൊറുതിമുട്ടുമ്പോൾ പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ച് പാകിസ്ഥാൻ. ആകെ ബജറ്റിൽ 6.9 ശതമാനം കുറവ് വരുത്തിയപ്പോഴാണ് പ്രതിരോധ ബജറ്റ് 20 ശതമാനം വർദ്ധിപ്പിച്ചിരിക്കുന്നത്. അടുത്തകാലത്ത് പ്രതിരോധ ബജറ്റിൽ വരുത്തിയ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. 274 ബില്യൺ യുഎസ് ഡോളറിൻ്റെ കടക്കെണിയിലായിരിക്കുമ്പോഴാണ് രാജ്യം പ്രതിരോധ ബജറ്റിൽ കുത്തനെയുള്ള വർദ്ധനവ് വരുത്തിയിരിക്കുന്നത്.
പഴയ വായ്പകൾ തിരിച്ചടയ്ക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് വായ്പ തേടിയ പശ്ചാത്തലത്തിൽ കൂടിയാണ് പാകിസ്താൻ പ്രതിരോധ ബജറ്റ് വർദ്ധിപ്പിച്ചിരിക്കുന്നത്.
ജൂൺ 10 നാണ് 2025-26 വർഷത്തേയ്ക്കുള്ള വാർഷിക ഫെഡറൽ ബജറ്റ് പാകിസ്താൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ് അവതരിപ്പിച്ചത്. വാർഷിക ബജറ്റിന്റെ ഏകദേശം 14.5 ശതമാനമാണ് നിലവിൽ പ്രതിരോധ സേനയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് രാജ്യത്തിൻ്റെ ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ്.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാന്റെ പ്രതിരോധ മേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് പ്രതിരോധ ചെലവിൽ വൻവർദ്ധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘർഷവും സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതുമാണ് പ്രതിരോധ രംഗത്തിനായി ഇത്രയും തുക നീക്കിവെച്ചതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് പാകിസ്ഥാൻ ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഐഎംഎഫിൻ്റെ ഏറ്റവും വലിയ അഞ്ചാമത്തെ കടക്കാരനാണ് പാകിസ്ഥാൻ എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.