ഇറാനിൽ ആണവാക്രമണമുണ്ടായാൽ പാകിസ്ഥാൻ ഇസ്രയേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് വെളിപ്പെടുത്തി ഇറാന്റെ ഉന്നത സേനാ ഉദ്യോഗസ്ഥൻ രംഗത്തുവന്നിരുന്നു. ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ , ഇറാനിയൻ ടെലിവിഷനിൽ നൽകിയ അഭിമുഖത്തിനിടെയാണ് ഉന്നത ഉദ്യോഗസ്ഥൻ ജനറൽ മൊഹ്‌സെൻ റെസായിയുടെ പരാമർശം.
ഇതോടെ പാക്കിസ്ഥാന്റെ കൈവശമുള്ള അണുവായുധം സുരക്ഷിതമല്ലെന്നുള്ള ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ സ്വീകാര്യതയാണ് വന്നിരിക്കുന്നത്. എന്നാൽ ഈ പ്രസ്താവന തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് കണ്ടതോടെ , ഇറാന് തങ്ങള്‍ യാതൊരു ഉറപ്പും നല്‍കിയില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ അണുവായുധം പാക്കിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ് വ്യക്തമാക്കി.
പാക്കിസ്ഥാനുമായി വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇറാന്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയാണ് ഇതില്‍ പ്രധാനം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാര റൂട്ട് കൂടിയാണിത്. യുദ്ധത്തില്‍ ഇറാന് മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്ന് തോന്നിച്ച സമയത്ത് പതിയെ പിന്‍വലിയുന്ന സമീപനമാണ് പാക് സര്‍ക്കാരില്‍ നിന്നുണ്ടായത്.കാരണം ഇസ്രയേലുമായി നേരിട്ടൊരു ഏറ്റുമുട്ടലുണ്ടായാല്‍ പാക്കിസ്ഥാനത് കനത്ത തിരിച്ചടിയായി മാറും, നിലവിൽ ഇന്ത്യയുമായി ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് പാക്കിസ്ഥാന്‍ കടന്നുപോകുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ വേറെ ധാരാളമുണ്ട് താനും.
ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതും പാക്കിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അതിര്‍ത്തി അടയ്ക്കാനുള്ള നീക്കം ഇറാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പാക്കിസ്ഥാനെയും തുര്‍ക്കിയെയും ഒപ്പംനിര്‍ത്തി ഇസ്രയേലിനെതിരേ യുദ്ധമുന്നണി തുറക്കാനായിരുന്നു ഇറാന്റെ പദ്ധതി.