ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ. ഇ്പ്പോഴിതാ ഇതിന്റെ കൂടുതൽ വിവരങ്ങല്‍ പുറത്തുവിട്ടിരിക്കുകയാണ് പെന്‍റഗണ്‍. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരിൽ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്‍റഗണ്‍ വാര്‍ത്താസമ്മേളനത്തിൽ അമേരിക്കയുടെ വ്യോമസേന ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.
ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് ഡാൻ കെയ്ൻ പറഞ്ഞു. ഇറാന്‍റെ ആണവശേഷി പൂർണമായും നിർവീര്യമായോ എന്ന് പറയാറായിട്ടില്ല. അതറിയാൻ സമയമെടുക്കുമെന്നും ഡാൻ കെയ്ൻ പറഞ്ഞു. അമേരിക്കയുടെ ആക്രമണം ആണവശേഷിക്കെതിരെയാണെന്നും അധികാര മാറ്റത്തിനുള്ള സൈനിക നീക്കമായിരുന്നില്ലെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിന്‍റെ കവാടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഫോര്‍ഡോയില്‍ അമേരിക്കയുടെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പ്ലാനറ്റ് ലാബ്‌സ് പിബിസി ആണ് ഈ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ ജിബിയു-57 (GBU-57A/B MOP) എന്ന് പേരുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടതിന് ശേഷം ഫോര്‍ഡോ ആണവ നിലയ പ്രദേശത്ത് പുക ഉയര്‍ന്നിരിക്കുന്നതും മലനിരകള്‍ക്ക് സ്ഫോടന ഫലമായി നിറം മാറ്റം വന്നിരിക്കുന്നതും കാണാം .
ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലെ മലനിരകള്‍ക്കുള്ളിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ നിലയം സ്ഥിതി ചെയ്യുന്നത്. 3,000 വരെ സെന്‍ട്രിഫ്യൂജുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ ആണവ നിലയത്തിനുണ്ട്.