സ്വദേശിവൽക്കരണം കർശനമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഒമാൻ.. സ്വദേശിവത്കരണം പാലിക്കാത്ത സ്വകാര്യ മേഖല കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശിവൽക്കരണ നിരക്കുകൾ പാലിക്കാത്ത കമ്പനികളുമായി കരാറുണ്ടാക്കരുതെന്നാണ് ടെൻഡർ ബോർഡിന്റെ നിർദ്ദേശം. എല്ലാ മന്ത്രാലയങ്ങളും ഈ നിർദ്ദേശം പാലിക്കണമെന്ന് ജനറൽ സെക്രട്ടറിയേറ്റ് ഓഫ് ടെൻഡർ ബോർഡ് സർക്കുലറിലൂടെ അറിയിച്ചു.
എല്ലാ ടെൻഡർ രേഖകളിലും സ്വദേശിവത്കരണ നിരക്ക് പാലിക്കുന്നതുമായി ബന്ധപ്പെട്ടും സ്വദേശി തൊഴിലാളികൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ടും ഒരു ക്ലോസ് വയ്ക്കണമെന്നാണ് ടെൻഡർ ബോർഡിന്റെ നിർദ്ദേശം. ടെൻഡർ നൽകുന്നതിന് മുമ്പ് ബിഡ്ഡിംഗ് കമ്പനികൾ ആവശ്യമായ സ്വദേശിവത്കരണ ലെവലുകൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ സ്ഥാപനങ്ങൾ പരിശോധിക്കണം.
അന്താരാഷ്ട്ര ടെൻഡറുകളിൽ പങ്കെടുക്കുന്ന വിദേശ സ്ഥാപനങ്ങളും ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കും. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്കിലുണ്ടാകുന്ന അസമത്വത്തെക്കുറിച്ച് മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വലിയ കമ്പനികളിൽ ആയിരത്തോളം, 2,45,000 പ്രവാസികൾക്കൊപ്പം ഒമാനി പൗരന്മാരെയും ജോലിക്കെടുക്കുന്നുണ്ട്. 19,000 സ്ഥാപനങ്ങളിൽ 3,00,000 പ്രവാസികൾക്കൊപ്പം 60,000 ഒമാനികൾക്ക് മാത്രമേ ജോലി നൽകുന്നുള്ളൂ. 1.1 ദശലക്ഷത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്ന 2,45,000 അധികം സ്ഥാപനങ്ങളിൽ ഒമാനൈസേഷൻ നടക്കുന്നില്ല ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ കർശനനടപടി.