ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിതമായ മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷൻസ് കോടതി മാറ്റിയിരിക്കുകയാണ് . ദുർഗ് സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കാതിരുന്നത്. കേസ് നിലവിൽ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി. കേസിൽ കന്യാസ്ത്രീകൾക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകൾ ഗുരുതരമാണ്. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുള്ള അധികാര പരിധി ഈ കോടതിക്കില്ലെന്നും ഇത്തരം കേസുകൾ പരിഗണിക്കുന്നത് എൻഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചു.
കന്യാസ്ത്രീകൾക്കായി ദുർഗിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. രാജ്കുമാർ തിവാരിയാണ് ഹാജരായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിയമ, വനിത വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘവും റായ്പുരിൽ എത്തിയിട്ടുണ്ട്. കേസ് ഇനി ബിലാസ്പൂർ എൻഐഎ കോടതിയാകും കേസ് പരിഗണിക്കുക.
അതേസമയം, കന്യാസ്ത്രീകൾ മതപ്രവർത്തനം നടത്തി. ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും ബ്ജരംഗ്ദൾ നേതാവ് ജ്യോതി ശർമ പറഞ്ഞു. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തി. ഏത് കോടതിയിലും ഇത് തെളിയിക്കും. കുട്ടികൾ കരഞ്ഞു പറയുന്ന വീഡിയോ കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിച്ചാൽ അതിനെതിരെ മേൽ കോടതിയെ സമീപിക്കുമെന്നും ജ്യോതി ശർമ പറഞ്ഞു.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.