താന്‍ നായകനായ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് ഷംനാസ് ന ല്‍കിയ വഞ്ചനാ കേസില്‍ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി രംഗത്ത്. നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മാധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി”, നിവിന്‍ പോളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
വൈക്കം കോടതിയിലേക്കാണ് ഷംനാസ് ആദ്യം പരാതിയുമായി പോയത്. കോടതിയുടെ നിര്‍ദേശപ്രകാരം തലയോലപ്പറമ്പ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുകയാണ് ഇപ്പോള്‍. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍.
നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭ്യമാകുന്ന വിവരം. അതേസമയം വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ല എന്ന നിലപാടിലാണ് ഏബ്രിഡ് ഷൈൻ.