ഭീകരവാദം കൊണ്ട് വിരട്ടി ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിലെ ജനങ്ങൾ ഭീകരവാദത്തെ ശക്തമായി ചെറുക്കുന്നവരാണ് ആ പ്രദേശത്തെ വികസനത്തെ തടസപ്പെടുത്തുന്നതിനാണ് ഭീകരരും അവരെ അയച്ചവരും ശ്രമിച്ചത്. സംസ്ഥാനത്ത് വികസനം തടസപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ല. പഹൽഗാമിലെ കൂട്ടക്കൊല കാരണം സംസ്ഥാനത്തിൻ്റെ വികസനം മുടങ്ങാൻ സമ്മതിക്കില്ല. ഇത് നരേന്ദ്ര മോദിയുടെ വാഗ്ദനമാണ്. അത് തടസപ്പെടുത്താൻ വരുന്നവർക്ക് മോദിയെ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചും പ്രസംഗത്തിൽ മോദി പങ്കുവെച്ചു. കഴിഞ്ഞ മാസം ഈ ദിവസം രാത്രിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഭീകരർ ഒരിക്കലും ഇത്രയും അധികം ദൂരം അകത്ത് ചെന്ന് ഇന്ത്യ ആക്രമിക്കുമെന്ന് കരുതിയില്ല. എന്നാൽ നിമിഷനേരം കൊണ്ട് ഇന്ത്യ തിരിച്ചടി നൽകി. ഭീകരവാദത്തിനെതിരെ ഇങ്ങനെ ഇന്ത്യ യുദ്ധം ചെയ്യുമെന്ന് പാകിസ്ഥാൻ കരുതിയില്ല. ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ പാക്കിസ്ഥാൻ സ്കൂളുകളും ആരാധനാലയങ്ങളും ആക്രമിച്ചു അത് ലോകം മുഴുവനും കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.