സ്പെയിനിൽ വൻ തോതിലുള്ള കുടിയേറ്റ വിരുദ്ധ സമരങ്ങളും അക്രമങ്ങളുമാണ് നടക്കുന്നത് . ജൂലൈ 9ന് വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള മൂന്ന് യുവാക്കൾ 68 വയസ്സുള്ള ഒരാളെ ആക്രമിച്ചതിന് പിന്നാലെയാണ് സ്പെയിനിലെ ടോറെ പാച്ചെക്കോയിൽ ഇത്തരം പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഇപ്പോഴിതാ സ്പെയിനിൽ മുസ്ലിം പള്ളിക്ക് തീവയ്ക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഇനി എന്താണ് ഈ വൈറൽ പോസ്റ്റിന് പിന്നിലെ സത്യമെന്ന് നോക്കാം.
പരിശോധിച്ചപ്പോൾ, 2022 ഒക്ടോബർ 20ന് ഇതേ വീഡിയോ തന്നെ ടിക് ടോക്കിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “ജക്കാർത്ത ഇസ്ലാമിക് സെന്റർ പള്ളിയുടെ താഴികക്കുടത്തിൽ തീ പടരുന്നു” എന്ന ഇന്തോനേഷ്യൻ ഭാഷയിലുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിൽ നിന്നും വൈറൽ വീഡിയോ സ്പെയിനിൽ അടുത്ത കാലത്തുണ്ടായ അക്രമസംഭവങ്ങൾക്കും വളരെ മുമ്പ് തന്നെ പ്രചാരത്തിലുള്ളതാണെന്ന് വ്യക്തമായി.
ഒക്ടോബർ 19ന് ഇന്തോനേഷ്യയിലെ വടക്കൻ ജക്കാർത്തയിലാണ് സംഭവം നടന്നതെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജാമി പള്ളിയുടെ താഴികക്കുടം നവീകരിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് തീപിടിച്ച് തകർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു .
ലഭ്യമായ വിവരങ്ങളിൽ നിന്നും സ്പെയിനിൽ മുസ്ലിം പള്ളി കത്തിക്കുന്ന ദൃശ്യമെന്ന രീതിയിൽ പ്രചരിക്കുന്നത് 2022ൽ ഇന്തോനേഷ്യയിലെ പള്ളിക്ക് തീപിടിച്ച ദൃശ്യമാണെന്ന് ഇതോടെ വ്യക്തമായി.