ടെല്‍അവീവ്: ഹമാസിന്റെ ഗസ്സയിലെ തലവനായ മുഹമ്മദ് സിന്‍വാറിനെ ഇസ്രയേല്‍ സേന വധിച്ചതായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മെയ് 14 ന് നടന്ന കടുത്ത വ്യോമാക്രണത്തില്‍ മുഹമ്മദ് സിന്‍വാറിന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സമയത്ത് ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല,
ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ കീഴിലായിരുന്നു ഹമാസിന്റെ കമാന്‍ഡ് നിയന്ത്രണ കേന്ദ്രം. ഈ തുരങ്കത്തിലൂടെയാണ് കമാന്‍ഡ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത്. സിന്‍വാറിന് പുറമെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സേന പറയുന്നത്.
ആരാണ് മുഹമ്മദ് സിന്‍വാര്‍
ഹമാസിന്റെ മുന്‍തലവന്‍ യഹ്യ സിന്‍വറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച മുഹമ്മദ് സിന്‍വാറിന്റെ മുഴുവന്‍ പേര് മുഹമ്മദ് ഇബ്രാഹിം ഹസ്സന്‍ സിന്‍വാര്‍ എന്നാണ്.
യഹ്യ സിന്‍വാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന് യഹ്യ സിന്‍വാറായിരുന്നു. 2006 ല്‍ ഹമാസിന് വേണ്ടി ഇസ്രയേല്‍ സൈനികനായ ഗിലാദ് ഷലിതിനെ സിന്‍വാര്‍ തട്ടിക്കൊണ്ടു പോയതോടെയാണ് ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിക്കുന്നത്. 1990കളില്‍ മുഹമ്മദ് സിന്‍വാറിനെ പിടികൂടി ഒന്‍പത് മാസം ഇസ്രയേലിലും മൂന്ന് വര്‍ഷം റമല്ലയിലും തടവിലിട്ടിരുന്നു. 2000ത്തില്‍ സിന്‍വാര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.
രഹസ്യ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടിരുന്ന സിന്‍വാറിനെ ‘ദ ഷാഡോ’ എന്നായിരുന്നു ഇസ്രായേല്‍ വൃത്തങ്ങള്‍ വിളിച്ചിരുന്നത്. 2006ല്‍ ഇസ്രായേലി സൈനികനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലടക്കം സിന്‍വാറിന് പങ്കുണ്ടായിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ സിന്‍വാറിന്റെ പങ്കും ഇസ്രായേല്‍ കണ്ടെത്തിയിരുന്നു.