കൊച്ചി തീരത്തെ കപ്പല്‍ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ സോണാര്‍ സര്‍വെ നടത്തുമെന്ന് അറിയിച്ചു. കപ്പലില്‍ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആകെ 643 കണ്ടെയ്‌നറുകള്‍ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണം റബ്ബര്‍ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നു. 100 കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്‌നറുകള്‍ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ് സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസം നല്‍കും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നല്‍കും. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങുമായി വന്നു, അദ്ദേഹവുമായി ചര്‍ച്ച നടത്തി.
അപകടം നടന്ന സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി വേണം മത്സ്യബന്ധനം നടത്താന്‍. സോണാര്‍ സര്‍വേ മേഖലയില്‍ ഇന്ന് തന്നെ നടക്കും. കടലില്‍ കപ്പലിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തി, നിശ്ചിത ദൂരപരിധിക്ക് പുറത്തേക്ക് മത്സ്യബന്ധനത്തിന് തുറന്നുകൊടുക്കും. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതില്‍ ആരും കുടുങ്ങി പോകരുത്. ദുരന്ത നിവാരണ അതോറിറ്റി നിദ്ദേശം എല്ലാവരും പാലിക്കണം. കടലില്‍ ഒഴുകുകയോ വലയില്‍ കുടുങ്ങുകയോ ചെയ്യുന്ന സാധനങ്ങള്‍ മത്സ്യതൊഴിലാളികള്‍ തൊടരുത്, ബോട്ടില്‍ കയറ്റരുത്. മത്സ്യം ഉപയോഗിക്കാനാവുമോ എന്നതില്‍ പരിശോധന നടക്കുന്നുണ്ട്. കപ്പലിലെ ഇന്ധനം ജൂണ്‍ 3 ന് പുറത്തെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.