കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.തരൂരിനെ പ്രധാനമന്ത്രി വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വേണ്ടി വിദേശത്തു പോയ എംപിമാരുടെ സംഘം തിരികെ എത്തിയ ശേഷം മോദിയെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വിശദാശംങ്ങള്‍ തേടിയാണ് മോദി വിളിപ്പിച്ചതെന്നാണ് പറയുന്നത്.
വിദേശപര്യടനം കഴിഞ്ഞെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.
എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, നിലവിൽ തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ എംപിമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം സമിതി രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന പുരോഗമിക്കുകയാണെന്നാണ് വിവരം. ശശി തരൂരിന് പ്രധാന റോള്‍ നല്‍കാനാണ് നീക്കം.
വിദേശനയത്തിൽ തരൂരിൻറെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
അതേസമയം, പാർട്ടി നോമിനി ആനന്ദ് ശര്‍മയെ മാത്രമാണ് ഹൈക്കമാന്‍ഡ് കണ്ട് പര്യടനത്തിന്റെ വിശദാംശങ്ങള്‍ തേടിയത്. ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവര്‍ക്ക് സമയം നല്‍കിയിട്ടില്ലെന്നാണ് വിവരം.