അന്ധവിശ്വാസങ്ങളുടെ പലതരം റിപ്പോർട്ടുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പൂനെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, രോഗശാന്തി നൽകുന്ന ഒരു ദിവ്യ വൃക്ഷവും അതുമായി ബന്ധപ്പെട്ട് നടന്ന ചില അവിചാരിതമായ സംഭവങ്ങളുമാണ് ഇത്.
പിംപ്രിയിലെ പ്രേംലോക് പാർക്കിലാണ് ഈ സംഭവം നടന്നത്, ഒരു ഗുൽമോഹർ മരത്തെ ആളുകൾ പവിത്രമായി കണക്കാക്കിത്തുടങ്ങി. അതിൽ നിന്നൊഴുകുന്ന ജലമായിരുന്നു അവർ ഇങ്ങനെ വിശ്വസിക്കാനുള്ള കാരണം. ഈ ജലം കഴിച്ചവർക്ക് രോഗശാന്തി വന്നുവെന്ന തരത്തിലുള്ള വീഡിയോകളും പുറത്തുവന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദിവ്യ ജലം കുടിക്കാനും ഈ മരത്തെ പൂജിക്കാനുമായി ഇവിടെ എത്തിച്ചേർന്നത്.
പുണെക്കർ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, നിരവധി പേരാണ് ദിനം തോറും ഈ മരത്തെ പൂജിക്കാനെത്തിയിരുന്നത് എന്നിരുന്നാലും, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ (പിസിഎംസി) ഉദ്യോഗസ്ഥർ അവിടെ എത്തിയപ്പോൾ കഥ മറ്റൊന്നായി.
“ഇതൊരു അത്ഭുതമല്ല. മരത്തിനടിയിലൂടെ ഒരു പഴയ ജല പൈപ്പ്ലൈൻ കടന്നുപോകുന്നു. ചോർച്ച കാരണം, പൊള്ളയായ തടിയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു,” ഡെപ്യൂട്ടി എഞ്ചിനീയർ പ്രവീൺ ധുമാൽ പറഞ്ഞു.
തുടർന്ന് ഉദ്യോഗസ്ഥർ ജലവിതരണം നിർത്തിവയ്ക്കുകയും മരം നീക്കം ചെയ്യാതെ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച്എ ക്‌സിൽ പങ്കിട്ട ഒരു വീഡിയോ വൈറലായി. നഗരപ്രദേശങ്ങളിൽ വളരുന്ന അന്ധവിശ്വാസത്തെക്കുറിച്ച് നിരവധി ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.
“ഗ്രാമീണ മേഖലകളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് അന്ധവിശ്വാസം വർദ്ധിച്ചുവരുന്നത്. എന്തായിരിക്കും കാരണം?” ഒരാൾ ചോദിച്ചു.
“2025 ലും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ നമുക്ക് എങ്ങനെ ഒരു രാഷ്ട്രമെന്ന നിലയിൽ പുരോഗമിക്കാൻ കഴിയും,” മറ്റൊരാൾ പറഞ്ഞു.